World

തുര്‍ക്കിയില്‍ ജനം വിധിയെഴുതി

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് രണ്ടാമത് അവസരം നല്‍കണോ എന്നതുസംബന്ധിച്ച് ജനം ഇന്നലെ വിധിയെഴുതി.  രാജ്യം പ്രസിഡന്റ് ഭരണത്തിലേക്കു മാറിയ ശേഷം നടക്കുന്ന ആദ്യ പ്രസിഡന്റ്, പാര്‍ലമെന്റ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തില്‍ നിന്ന് ഉര്‍ദുഗാന്‍ ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്. റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുഹര്‍റം ഇന്‍സിയാണ് ഉര്‍ദുഗാന്റെ എതിരാളി. പ്രാദേശിക സമയം രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചു വരെ നീണ്ടു.
പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയും വലതുപക്ഷ നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടിയും ഉള്‍പ്പെടുന്ന പീപ്പിള്‍സ് അലയന്‍സും പ്രതിപക്ഷമായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) നേതൃത്വത്തിലുള്ള നാഷനല്‍ അലയന്‍സും തമ്മിലാണ് പ്രധാന മല്‍സരം.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയും മല്‍സരിക്കുന്നുണ്ട്. ഐവൈഐ സഖ്യത്തിന്റെ മെറല്‍ അക്‌സീനര്‍ ആണ് ഉര്‍ദുഗാനെതിരേ മല്‍സരിക്കുന്ന വനിത. 56 ദശലക്ഷം വോട്ടര്‍മാരാണുള്ളത്. വോട്ടിങ് സമാധാനപരമായിരുന്നുവെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.   തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഉര്‍ദുഗാന് കൂടുതല്‍ അധികാരങ്ങളോടെ ഭരണത്തില്‍ തുടരാം. എന്നാല്‍, ഇത് ജനാധിപത്യത്തെ തകര്‍ക്കുമെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്.
2016ല്‍ നടന്ന പട്ടാള അട്ടിമറിശ്രമത്തിനു ശേഷം രാജ്യം ഇപ്പോഴും അടിയന്തരാവസ്ഥയില്‍ തുടരുകയാണ്. 2019 നവംബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് ഉര്‍ദുഗാന്‍ നേരത്തേ നടത്തുകയായിരുന്നു. ശക്തമായ അടിയൊഴുക്കുകളായിരിക്കും വിധി നിര്‍ണയിക്കുകയെന്നു നിരീക്ഷകര്‍ വിലയിരുത്തി.
Next Story

RELATED STORIES

Share it