malappuram local

തിരൂരങ്ങാടിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നടപടിയില്ലെന്ന് ആക്ഷേപം

തിരൂരങ്ങാടി: കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്നതിനാല്‍ തിരൂരങ്ങാടി നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ ജനങ്ങളുടെ ദുരിതം ഇപ്പോഴും മാറിയില്ല. നഗരസഭയിലെ കിഴക്കന്‍ മേഖലകളായ വെന്നിയൂര്‍, കാച്ചടി, കൊടിമരം, കരുമ്പില്‍, ചുള്ളിപ്പാറ, കക്കാട് എന്നിവിടങ്ങളില്‍ പല വീടുകളിലെയും കിണറുകള്‍ വറ്റിയിരിക്കുകയാണ്. വേനല്‍ മഴ പലതവണ പെയ്‌തെങ്കിലും ആവശ്യത്തിന് വെള്ളമായിട്ടില്ല. പൈപ്പ്‌ലൈന്‍ വഴിയുള്ള ജലവിതരണം കാര്യക്ഷമമായി നടക്കുന്നുമില്ല. നഗരസഭയുടെ ജലവിതരണം ചില ദിവസങ്ങളില്‍ മാത്രമാണ് ഇവിടങ്ങളില്‍ നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
സന്നദ്ധ സംഘടനകളും ക്ലബ്ബുകളും വാഹനങ്ങളില്‍ എത്തിക്കുന്ന വെള്ളത്തിനായി കാത്തിരിക്കുന്നവരാണ് ഈ മേഖലയിലെ ഭൂരിഭാഗം വീട്ടുകാരും. കരുമ്പില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ നാലായിരത്തോളം ലിറ്റര്‍ വെള്ളം ഈ ഭാഗങ്ങളില്‍ കഴിഞ്ഞ ഒന്നര മാസമായി ഓരോ ദിവസങ്ങളിലും സൗജന്യമായി വിതരണം നടത്തുന്നുണ്ട്.
കൂരിയാട്ട് നിന്നു ടാങ്കുകളില്‍ നിറച്ച് വാഹനങ്ങളിലാക്കിയാണ് പ്രദേശത്തെ വീടുകളില്‍ ഇവര്‍ വെള്ളമെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലും മൈത്രി ക്ലബ്ബ് ജലവിതരണം നടത്തിയിരുന്നു.
ക്ലബ്ബ് ഭാരവാഹികളായ നരിമടക്കന്‍ ശിഹാബ്, പി ടി ഫൈസല്‍, ടി അബ്ദുസമദ്, ജംഷീര്‍ മുക്കന്‍, റഹിം പറമ്പില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജലവിതരണം.
Next Story

RELATED STORIES

Share it