തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുവെന്ന് മോദി

പലന്‍പൂര്‍/ വഡോദര: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കള്‍ പാകിസ്താന്‍ നേതാക്കളുമായി ഈയിടെ കൂടിക്കാഴ്ച നടത്തിയെന്നും അതുസംബന്ധിച്ച് പാര്‍ട്ടി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനിലെ നേതാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതിന്റെ പിറ്റേദിവസമാണ് മണിശങ്കര്‍ അയ്യര്‍, തന്നെ നീചന്‍ എന്നു വിളിച്ചത്. അയ്യരുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍, പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രി, ഇന്ത്യയുടെ മുന്‍ ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. യോഗം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നുവെന്നും മോദി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്ന് പാക് സേനയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ സര്‍ദാര്‍ അര്‍ഷാദ് റഫീഖ് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മോദി ആരോപിച്ചു. പാക് നേതാക്കളുമായി നടത്തിയ യോഗത്തിനു ശേഷമാണ് ഗുജറാത്ത് ജനതയെയും പിന്നാക്കക്കാരെയും പാവങ്ങളെയും തന്നെയും അപമാനിച്ചതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ഉജ്ജ്വലമായി പ്രചാരണം നടത്തിയെങ്കിലും ഗുജറാത്തില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രി രാംദാസ് അത്‌വാലെ വഡോദരയില്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ വോട്ട് വിഹിതം വര്‍ധിക്കും. ശക്തമായ പ്രചാരണവും പട്ടേല്‍ സംഘടനയുടെ പിന്തുണയും മൂലമായിരിക്കും കോണ്‍ഗ്രസ്സിന്റെ വോട്ട് വിഹിതം വര്‍ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ദിക് തന്നെ സമീപിച്ചിരുന്നെങ്കില്‍ പ്രധാനമന്ത്രിയോട് സംസാരിച്ച് താന്‍ പട്ടേല്‍ സമുദായത്തിന്റെ സംവരണപ്രശ്‌നം പരിഹരിക്കുമായിരുന്നുവെന്നും അത്‌വാലെ പറഞ്ഞു.
Next Story

RELATED STORIES

Share it