തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് റിപോര്‍ട്ട്‌

കൊച്ചി: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസിലെ മുഖ്യസാക്ഷിയായ തിയേറ്റര്‍ ഉടമയെ പോലിസ് അറസ്റ്റ് ചെയ്തത് സമൂഹത്തിലേക്ക് തെറ്റായ സന്ദേശമാണ് അയക്കുകയെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിപി) അഡ്വ. മഞ്ചേരി ശ്രീധരന്‍ നായര്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കി.
ദൃശ്യങ്ങള്‍ പോലിസിന് കൈമാറാന്‍ വൈകിയെന്നാരോപിച്ചാണ് പോലിസ് തിയേറ്റര്‍ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമത്തിലെ 19, 21 വകുപ്പുകള്‍ പ്രകാരം നിശ്ചിത സമയത്തിനകം പരാതി നല്‍കണമെന്ന് പറയുന്നില്ല.
ആ നിലയ്ക്ക് ഈ വകുപ്പുകള്‍ പ്രകാരം സതീഷിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണ്. സതീഷ് കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചോയെന്നാണ് പരിശോധിക്കേണ്ടിയിരുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ റിക്കാര്‍ഡ് ചെയ്ത ഡിസ്‌കില്‍ സ്ഥലം കുറവായതിനാല്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാവുമെന്നും ഇത് മറ്റൊരു ഡിസ്‌കിലേക്ക് മാറ്റണമെന്നും സതീഷ് പറഞ്ഞതായി തിേയറ്റര്‍ മാനേജര്‍ മൊഴിനല്‍കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ നശിപ്പിക്കാനോ മറച്ചുവയ്ക്കാനോ സതീഷ് ശ്രമിച്ചില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഏപ്രില്‍ 18നാണ് സംഭവം നടന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സതീഷ് സ്ഥലത്തുണ്ടായിരുന്നില്ല. എന്നിട്ടും പരാതി നല്‍കാന്‍ വൈകിയെന്ന പേരില്‍ അറസ്റ്റ് ചെയ്തത് തെറ്റാണ്.
ഭാവിയില്‍ ഇത്തരം കേസുകളില്‍ ആളുകള്‍ തെളിവു നല്‍കാനും സാക്ഷി പറയാനും മടിക്കുമെന്നും ഡിജിപിയുടെ നിയമോപദേശം പറയുന്നു.
Next Story

RELATED STORIES

Share it