thrissur local

താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിന് കൈക്കൂലി

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കുന്നവരില്‍ നിന്നും പണം ഈടാക്കുന്നതായി പരാതി. ഒരു പ്രസവത്തിന് 2000 മുതല്‍ 3000 രൂപ വരെ നിരക്കിലാണ് പണം കൈക്കൂലിയായി വാങ്ങുന്നത്. ഇതിനെതിരെ നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രസവത്തിനായി പ്രവേശിപ്പിക്കുന്നവരില്‍ നിന്നും പണം ഈടാക്കല്‍ വര്‍ഷങ്ങളായി തുടരുന്നുണ്ടെങ്കിലും ഇതുവരെ യാതൊരുവിധ നടപടികളും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.
അടൂര്‍ പ്രകാശ് ആരോഗ്യ മന്ത്രിയായിരിക്കെ ഇതു സംബന്ധിച്ച വാര്‍ത്ത വന്നതോടെ അന്വേഷണം നടത്തി ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് പ്രസ്താവിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് ഉന്നതരുമായുള്ള ബന്ധമാണ് നടപടിയുണ്ടാവാത്തതിന് കാരണമായി നാട്ടുകാര്‍ ചൂണ്ടികാട്ടുന്നത്. മേഖലയിലെ പ്രധാന പാര്‍ട്ടി നേതാക്കളുമായുള്ള ഡോക്ടറുടെ ബന്ധവും നടപടികളുണ്ടാവാത്തതിന് കാരണമാവുന്നുണ്ട്.
പ്രസവത്തിനായി എത്തുന്നവരില്‍ നിന്നും പണം ഈടാക്കുന്നതിനെതിരേ രംഗത്തു വരുന്ന രാഷ്ട്രീയക്കാരില്‍ ചിലര്‍ക്ക് ഏജന്റുമാര്‍ മുഖേന പണം നല്‍കി ഇതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് ഡോക്ടര്‍ ചെയ്യുന്നത്. താലൂക്ക് ആശുപത്രിയിലെത്തുന്നതിലധികവും തീരദേശ മേഖലയിലെ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട ഗര്‍ഭിണികളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ദലിത് യുവതിയെ പണം കൊടുക്കാനില്ലാത്തതിന്റെ പേരില്‍ ഡോക്ടര്‍ ക്രൂരമായി പീഡിപ്പിച്ച സംഭവം വിവാദമായിരുന്നു. പണം നല്‍കാത്ത രോഗികള്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന കാരണത്താല്‍ നിര്‍ധന കുടുംബങ്ങളില്‍പ്പെട്ട രോഗികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികില്‍സക്കെത്തുന്നത്.
Next Story

RELATED STORIES

Share it