Flash News

തായ്‌ലന്‍ഡ്: ആശങ്കയായി മഴ: രക്ഷാദൗത്യം പുനരാരംഭിച്ചു

തായ്‌ലന്‍ഡ്: ആശങ്കയായി മഴ: രക്ഷാദൗത്യം പുനരാരംഭിച്ചു
X
ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡിലെ താംലുവാങ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമിലെ ഒന്‍പത് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം പുനരാരംഭിച്ചു. ഇന്നലെ ടീമിലെ നാലുകുട്ടികളെ 16 ദിവസം നീണ്ട ആശങ്കയ്‌ക്കൊടുവില്‍ രക്ഷപ്പെടുത്തി. രണ്ടുപേരെ ഗുഹമുഖത്തിനരികെയുള്ള സുരക്ഷിത കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. ചേംബര്‍ 3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിനു സമീപമാണ് ഇവരുള്ളത്. ഇതോടെ ഇന്നലെ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തിന് താല്‍ക്കാലിക വിരാമമായിരുന്നു.  ഇന്ന് പുലര്‍ച്ചെയോടെയാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളെ ഹെലികോപ്റ്റര്‍ മാര്‍ഗം ചിയാങ് റായിലെ ആശുപത്രിയിലേക്കു മാറ്റി. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ടു മണിക്കൂര്‍ നേരത്തേയാണ് കുട്ടികളെ പുറത്തെത്തിച്ചത്. പരിശീലകനെയും എട്ടു കുട്ടികളെയുമാണ് ഇനി പുറത്തെത്തിക്കാനുള്ളത്. കുട്ടികള്‍ക്കൊപ്പം ഗുഹയ്ക്കുള്ളിലുള്ള ഡോക്ടറുടെ നിര്‍ദേശാനുസരണം ആരോഗ്യനില മോശമായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്.



കുട്ടികളുടെ ആദ്യ സംഘമാണ് ഇപ്പോള്‍ പുറത്തെത്തിയത്. എന്നാല്‍, ഒഴിഞ്ഞുനിന്ന മഴ വീണ്ടും പെയ്യാന്‍ തുടങ്ങിയത് ആശങ്കയുണര്‍ത്തുന്നുണ്ട്. മഴ തുടരുകയാണെങ്കില്‍ ഗുഹയ്ക്കകത്ത് വീണ്ടും വെള്ളം കയറി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഞായറാഴ്ച പ്രാദേശികസമയം രാവിലെ 10നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തെ തന്നെ പ്രമുഖ മുങ്ങല്‍വിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. 18 അംഗ മുങ്ങല്‍വിദഗ്ധ സംഘത്തില്‍ 13 പേര്‍ അന്താരാഷ്ട്രതലത്തിലെയും അഞ്ചുപേര്‍ തായ്‌ലന്‍ഡിലെയും വിദഗ്ധരാണ്. നാലു സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. സൈന്യം ഒഴികെയുള്ള എല്ലാവരെയും ഗുഹയുടെ പരിസരത്തു നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. പുറത്തെത്തിക്കുന്ന കുട്ടികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുമുണ്ട്. മുഴുവന്‍ പേരെയും പുറത്തെത്തിക്കുന്നതിന് ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്.കഴിഞ്ഞ ജൂണ്‍ 23നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും പരിശീലനം കഴിഞ്ഞുള്ള യാത്രയ്ക്കിടെ കനത്ത മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയത്. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന് ചളിയും മറ്റും നിറഞ്ഞ് ഗുഹാമുഖം അടയുകയും കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു.
Next Story

RELATED STORIES

Share it