തവണ മുടങ്ങി; ബ്ലേഡ് മാഫിയ കുടുംബത്തെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു

തിരുവനന്തപുരം: കല്ലമ്പലത്ത് കുടുംബത്തിനുനേരെ ബ്ലേഡ് മാഫിയയുടെ ആക്രമണം. കല്ലമ്പലം വെട്ടുകാട് കുളമുട്ടം സോണീലാന്‍ഡില്‍ സോളമനെയും ഭാര്യ ലില്ലി സോളമനെയുമാണ് ബ്ലേഡ് മാഫിയ വീട്ടില്‍ നിന്നിറക്കിവിട്ടത്. ബ്ലേഡ് മാഫിയ അംഗങ്ങളായ സുറുമി, മാനു, ഷാജി, ജലീല്‍ എന്നിവരാണ് ദമ്പതികളെ ആക്രമിച്ചത്.
രണ്ടുമാസം മുമ്പ് വീടും സ്ഥലവും ഈട് നല്‍കി ബ്ലേഡ് സംഘത്തില്‍ നിന്നും സോളമന്‍ 12 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പ്രതിമാസം 35,000 രൂപ വീതം തവണവ്യവസ്ഥയില്‍ തുക പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലായിരുന്നു കടം വാങ്ങിയത്. ഇതില്‍ 35,000 രൂപ വീതം ആകെ 70,000 രൂപ രണ്ടുമാസം സോളമന്‍ അടച്ചിരുന്നു.
എന്നാല്‍, ഈമാസം അടയ്ക്കാന്‍ കൈയില്‍ പണമില്ലാതെ വന്നതോടെ തവണ മുടങ്ങിയതായും ഇതിനെത്തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചെത്തിയ ബ്ലേഡ് മാഫിയാ സംഘം തങ്ങളെ ബലമായി ഇറക്കിവിടുകയായിരുന്നെന്നും സോളമന്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, 18 ലക്ഷം രൂപയ്ക്ക് വീടും സ്ഥലവും വാങ്ങിയെന്നാണ് ബ്ലേഡ് മാഫിയയുടെ വാദം. സംഭവത്തില്‍ കടയ്ക്കാവൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it