Flash News

തമിഴ്‌നാട്ടില്‍ ജാതിസംഘര്‍ഷം; മൂന്ന് ദലിതരെ വെട്ടിക്കൊന്നു

ചെന്നൈ: പൊതുസ്ഥലത്ത് കാലിന്മേല്‍ കാല്‍ കയറ്റിവച്ചതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ തമിഴ്‌നാട്ടില്‍ സവര്‍ണ ജാതിയില്‍പ്പെട്ടവര്‍ മൂന്ന് ദലിതരെ വെട്ടിക്കൊലപ്പെടുത്തി. ശിവഗംഗ ജില്ലയിലെ കച്ചാനത്തം ഗ്രാമത്തിലാണ് ക്രൂരമായ സംഭവം. കെ അറുമുഖന്‍, എ ഷണ്‍മുഖാനന്ദന്‍, ചന്ദ്രശേഖരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ മാസം 26നാണ് കൊലപാതകത്തിന് ആസ്പദമായ സംഭവം നടന്നത്.
കീഴ്ജാതിയില്‍പ്പെട്ട തൈവെന്തിരന്‍, പ്രഭാകരന്‍ എന്നിവര്‍ കുറുപ്പുസ്വാമി അമ്പലത്തിനു മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ചിരിക്കുകയായിരുന്നു. ഇതു കണ്ട ഉന്നതജാതിയില്‍പ്പെട്ടവര്‍, തങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ഇരുവരെയും അപമാനിച്ചു. ഇതിന്റെ പേരില്‍ പരസ്പരം വാക്കുതര്‍ക്കം ഉണ്ടാവുകയും പിന്നീട് അതു ജാതിപ്രശ്‌നമായി മാറുകയുമായിരുന്നു. ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചാല്‍ പോലിസില്‍ പരാതിപ്പെടുമെന്ന മുന്നറിയിപ്പിനെ അവഗണിച്ച് വീണ്ടും ജാതീയമായി അപമാനിച്ചതോടെ ദലിതര്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഉന്നതജാതിക്കാരായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനു പ്രതികാരമായി, ജാമ്യം തേടി പുറത്തുവന്ന ഇയാളും സുഹൃത്തുക്കളും ദലിത് ഗ്രാമമായ കച്ചാനത്തെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഗ്രാമത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ച അക്രമിസംഘം ആളുകളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
പോലിസുകാര്‍ അക്രമിസംഘത്തിന് ഒത്താശ ചെയ്‌തെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ കനത്ത പ്രതിഷേധമുയര്‍ത്തി. കൊല്ലപ്പെട്ടവരുടെ മൃതദേഹം വാങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് ജില്ലാ കലക്ടര്‍ സംഭവത്തില്‍ ഇടപെടുകയും ആരോപണവിധേയരായ പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
Next Story

RELATED STORIES

Share it