തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ട് ഉണ്ടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: എന്തിനും ഏതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ആശ്രയിക്കുന്നതിനു പകരം അടിയന്തരഘട്ടങ്ങളില്‍ ഇരകള്‍ക്ക് സഹായമെത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ടുണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഇത്തരം ആകസ്മിക ദുരിതങ്ങളില്‍പ്പെടുന്ന അര്‍ഹരെ സഹായിക്കാന്‍ പ്രായോഗികവും ഭാവനാപൂര്‍ണവുമായ പദ്ധതി തയ്യാറാക്കണമെന്നും കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. തങ്ങളുടെ പങ്കാളിത്തമോ ഉദാസീനതയോ ഇല്ലാതെ തെരുവുനായ്ക്കളുടെയും മറ്റ് മൃഗങ്ങളുടെയും ആക്രമണത്തിന് വിധേയരാവുന്ന സാധാരണക്കാര്‍ തദ്ദേശഭരണ സംവിധാനങ്ങളുടെ സഹായത്തിന് അര്‍ഹരാണ്. പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും കടിയേല്‍ക്കുന്നവര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്ന ഫണ്ടിന്റെ പ്രയോജനമെത്തിക്കാം.
തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നിയമപരമായ അനുവാദം നല്‍കണം. സഹായത്തിനുള്ള മാനദണ്ഡങ്ങള്‍ ഏകീകരിക്കാനും മാര്‍ഗരേഖ തയ്യാറാക്കാനും തദ്ദേശവകുപ്പ് മുന്‍കൈയെടുക്കണം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരി ഉള്‍പ്പെടെ 23 പേര്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
ആക്രമണത്തിന് ഇരയായവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു സാമ്പത്തിക സഹായം നല്‍കാന്‍ നടപടിയെടുക്കുന്നുണ്ടെന്നായിരുന്നു ജില്ലാ കലക്ടറുടെ റിപോര്‍ട്ട്.
Next Story

RELATED STORIES

Share it