തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്; സുരക്ഷാ ചെലവ്: 30 കോടി വേണമെന്ന് പോലിസ്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകള്‍ക്കു മാത്രമായി 30 കോടി രൂപ അനുവദിക്കണമെന്നു സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടുദിവസമായി നടക്കുന്ന വോട്ടെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ സേനയെ വിന്യസിക്കുന്നതിനായാണു സാമ്പത്തികസഹായം ചോദിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി അയല്‍സംസ്ഥാനങ്ങളില്‍നിന്നു സായുധസേനയെ രംഗത്തിറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പായതിനാല്‍ കേന്ദ്രസേനയെ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് അയല്‍സംസ്ഥാനങ്ങളില്‍ നിന്നു സായുധസേനയെ ഇറക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് 30 കമ്പനി സേനയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടത്.

അന്യസംസ്ഥാന സേനയും സ്‌പെഷ്യല്‍ പോലിസും ഉള്‍പ്പെടെ 60,000പേരെ പോളിങ് ദിവസങ്ങളില്‍ സുരക്ഷയ്ക്കായി വിനിയോഗിക്കേണ്ടിവരും. സംസ്ഥാനത്ത് മൂവായിരത്തോളം പ്രശ്‌നസാധ്യതാ ബൂത്തുകളുണ്ടെന്നാണു പ്രാഥമിക വിലയിരുത്തല്‍. ഇതില്‍ത്തന്നെ അഞ്ഞൂറോളം ബൂത്തുകളില്‍ അതീവ ജാഗ്രത ആവശ്യമായിവരും. 2010ലെ തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പിനായി വ്യവസായ സുരക്ഷാസേന, റിസര്‍വ് പോലിസ് ബറ്റാലിയന്‍, ഇന്തോ- തിബറ്റന്‍ അതിര്‍ത്തിസേന, അതിര്‍ത്തി രക്ഷാസേന എന്നിവയുടെ 55 കമ്പനിയെയാണു നിയോഗിച്ചിരുന്നത്. എന്നാല്‍, ഇത്തവണ ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതാണ് കേന്ദ്രസേനയുടെ സഹായം ലഭ്യമാവുന്നതിനു തടസ്സം.

കേരള പോലിസിലെ 40,000ത്തോളം പേരെ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിക്കും. ഇതിനു പുറമേ 5000ത്തോളം സായുധ പോലിസ് സേനാംഗങ്ങളെയും രണ്ടായിരത്തിലധികം എക്‌സൈസ്, ഫോറസ്റ്റ്, ഹോംഗാര്‍ഡ് ഉദ്യോഗസ്ഥരെയും നിയോഗിക്കും. വിമുക്തഭടന്‍മാരും വിരമിച്ചവരും ഉള്‍പ്പെടുന്ന 9,000 സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരെയും സുരക്ഷയ്ക്കായി നിയോഗിക്കും. സംസ്ഥാനത്ത് 21,400 പോളിങ് കേന്ദ്രങ്ങളിലായി 37,000ത്തോളം ബൂത്തുകളുണ്ടാവുമെന്നാണു പ്രാഥമിക കണക്ക്. ജനവാസപ്രദേശങ്ങളില്‍നിന്ന് അകന്നു സ്ഥിതിചെയ്യുന്ന ബൂത്തുകളെ അതീവ സുരക്ഷാ ബൂത്തുകളായി കണക്കാക്കിയാവും സായുധസേനയെ നിയോഗിക്കുക. കണ്ണൂരില്‍ അതീവ പ്രശ്‌നസാധ്യത കണക്കാക്കുന്ന വിഭാഗത്തില്‍ 171 ബൂത്തുകളുണ്ട്. ഇത്തരം ബൂത്തുകളില്‍ നാലു സായുധസേനാംഗങ്ങളെ വീതം വിന്യസിക്കും. 538 ബൂത്തുകളില്‍ രണ്ടു സായുധ സേനാംഗങ്ങളും അധികം പോലിസുമുണ്ടാവും.

വയനാട്ടില്‍ 55ഉം കൊല്ലത്ത് 75ഉം തിരുവനന്തപുരത്ത് 54ഉം തീവ്ര പ്രശ്‌നബാധിത കേന്ദ്രങ്ങളുണ്ട്. ആലപ്പുഴയില്‍ 116 പ്രശ്‌നബാധിത ബൂത്തുകളും പ്രശ്‌നസാധ്യതയുള്ള 296 ബൂത്തുകളുമുണ്ടെന്നാണു കണക്ക്. പ്രശ്‌നബാധിത ബൂത്തുകളുടെ അന്തിമ പട്ടിക ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കി ഉടന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. മുന്‍ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 75 ശതമാനം ലഭിച്ച ബൂത്തുകള്‍, റീപോളിങ് നടന്ന ബൂത്തുകള്‍, അക്രമസംഭവങ്ങളുണ്ടായ ബൂത്തുകള്‍, മാവോവാദി സാന്നിധ്യം എന്നിവ കണക്കിലെടുത്താണു പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കുന്നത്. പ്രശ്‌നസാധ്യതാ ബൂത്തുകളിലെ വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കും.
Next Story

RELATED STORIES

Share it