malappuram local

തട്ടിക്കൊണ്ടുപോയി സ്വത്ത് കൈക്കലാക്കാന്‍ ശ്രമം; മുസ്‌ലിംലീഗ് നേതാവടക്കം രണ്ടുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ച കേസില്‍ മുസ്‌ലിംലീഗ് നേതാവടക്കം രണ്ടുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ കക്കൂത്ത് പച്ചീരി അബ്ദുല്‍ നാസര്‍ (50), മൗലാനക്ക് സമീപം വലിയപറമ്പില്‍ സജി (39) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലിസ് പിടികൂടിയത്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് താഴെക്കോട് കരിങ്കല്ലത്താണി സ്വദേശി ആനിക്കോട്ടില്‍ അനില്‍ബാബുവിനെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്.
നാസര്‍ ബിസിനസ്സിനായി നല്‍കിയ പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണത്രെ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടത്. ഈ കേസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് അനില്‍ ബാബുവിന്റെ അമ്മയുടെ പേരിലുള്ള സ്വത്ത് രജിസ്റ്റര്‍ ചെയ്തു വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ നീക്കം നടത്തുന്നതായി പോലിസ് അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്.
അറസ്റ്റിലായ സജിയുടെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം നടന്നിരുന്നത്. ഇതിനു ചുക്കാന്‍ പിടിച്ചയാളാണ് പച്ചീരി നാസര്‍. തട്ടിക്കൊണ്ടുപോയ അനില്‍ബാബുവിനും പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it