തടവുകാരന്റെ കുടുംബസംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ നെട്ടുകാല്‍ത്തേരി ജയിലില്‍ കഴിയുന്നയാളുടെ മക്കളുടെയും അമ്മയുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ജയിലില്‍ കഴിയുന്ന പ്രതിയുടെ അച്ഛന്‍ മുരളീധരന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ച് കുടുംബം അനാഥമായ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഉത്തരവ്. അപ്പൂപ്പന്റെ സംരക്ഷണയിലായിരുന്നു തടവുകാരന്റെ മക്കള്‍. പ്രതിയുടെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ കൊടുങ്ങല്ലൂര്‍ പൂല്ലൂറ്റ് എടത്തിപറമ്പില്‍ ഹൗസില്‍ ഇ ആര്‍ യദുരാജ് സമര്‍പ്പിച്ച പരാതിയിലാണ് മൂന്നു മക്കളെയും അമ്മൂമ്മയെയും സംരക്ഷിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
പ്രതിയുടെ അച്ഛന്‍ മുരളീധരന്‍ (65)  ജൂണ്‍ 13നാണ് ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റോഡില്‍ നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. പകല്‍ നടന്ന അപകടമായിട്ടും പ്രതിയെ പിടികൂടാനോ വാഹനം കണ്ടെത്താനോ പോലിസിനു കഴിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിട്ടില്ല. മുരളീധരന്റെ ഭാര്യയും കുട്ടികളുടെ അമ്മൂമ്മയുമായ തങ്കം രോഗിയാണ്. അമ്മൂമ്മയ്ക്ക് സംരക്ഷിക്കാന്‍ കഴിയില്ലെന്നും വാഹനാപകട കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അനേ്വഷിപ്പിക്കണമെന്നും യദുരാജ് ആവശ്യപ്പെട്ടു. വാഹനാപകട കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി കൊടുങ്ങല്ലൂര്‍ പോലിസ് കമ്മീഷനെ അറിയിച്ചു. യദുരാജിന്റെ കുടുംബം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതാണ്. കുടുംബത്തിന്റെ സംരക്ഷണവും വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഏറ്റവും അര്‍ഹമായ സഹായമായിരിക്കുമെന്നും സാമൂഹികനീതി ഓഫിസര്‍ കമ്മീഷന് നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞു.
മുരളീധരന്റെ പേരില്‍ ഒരു സമാശ്വാസവും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. സ്വന്തമായി വീടില്ലാത്ത കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. കൊടുങ്ങല്ലൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത ക്രൈം 1217/18 കേസിന്റെ അന്വേഷണം തൃശൂര്‍ റേഞ്ച് ഐജി വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഉത്തരവ് സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും അയച്ചു.
Next Story

RELATED STORIES

Share it