ഡോ. ഹാദിയയുടെ വീഡിയോ ദൃശ്യം ; കേരള പോലിസ് വെട്ടിലാവുന്നു
BY fousiya sidheek28 Oct 2017 3:03 AM GMT
fousiya sidheek28 Oct 2017 3:03 AM GMT
നിഷാദ് എം ബഷീര്‍
കോട്ടയം: തടങ്കലില്‍ കഴിയുന്ന വീട്ടില്‍ താന്‍ കഠിന മര്‍ദനത്തിന് ഇരയാവുന്നുവെന്നും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള ഡോ. ഹാദിയയുടെ വീഡിയോദൃശ്യം രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടതോടെ വെട്ടിലായത് കേരള പോലിസ്. തെറ്റായ റിപോര്‍ട്ട് നല്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയും പോലിസ് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാവുന്നത്. ഡോ. ഹാദിയ ക്ക് പോലിസിന്റെയും അച്ഛന് അശോകന്റെയും ഭാഗത്തുനിന്ന് യാതൊരുവിധ മനുഷ്യാവകാശലംഘനങ്ങളും നേരിടുന്നില്ലെന്നായിരുന്നു കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മീഷന് സിറ്റിങില്‍ കോട്ടയം എസ്പി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തന്നെ അച്ഛന് തൊഴിക്കുകയും ചവിട്ടുകയും ചെയ്യാറുണ്ടെന്ന് വീഡിയോയിലൂടെ ഡോ. ഹാദിയ പുറംലോകത്തെ അറിയിച്ച സാഹചര്യത്തി ല്‍ പോലിസ് റിപോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണ്. ഡോ. ഹാദിയ മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുന്നതായി വ്യാപകമായ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഹാദിയ മര്ദനത്തിനിരയാവുന്നുണ്ടെന്നു സുരക്ഷയ്ക്കായി നിയോഗിച്ച പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്ത് ലഭിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടത്. വീട്ടുതടങ്കലില്‍ ഹാദിയ മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുന്നുണ്ടോയെന്ന് നേരിട്ട് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു എസ്പി—ക്ക് നല്കിയ നിര്‍ദേശം. എന്നാല്‍, നിയമോപദേശത്തിന്റെ പഴുതുപയോഗിച്ച് ഡോ. ഹാദിയയില്‍ നിന്ന് മൊഴിയെടുക്കാതെ, അച്ഛന് അശോകന്റെ മൊഴി മാത്രം ഉള്‍പ്പെടുത്തിയാണ് പോലിസ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഹാദിയയില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പിന്‍വലിക്കണമെന്നും പോലിസ് ആവശ്യപ്പെട്ടു. ഡോ. ഹാദിയയുടെ വാക്കുകള്‍ പുറംലോകത്തെത്തുന്നതിനെ പോലിസും സംഘപരിവാരവും വീട്ടുകാരും ഭയപ്പെടുന്നുവെന്നാണ് ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് ഹാദിയയെ കാണുന്നതിന് മാധ്യമങ്ങളടക്കമുള്ളവര്‍ക്ക് പോലിസ് വിലക്കേര്‍പ്പെടുത്തിയതും. വിവാഹം ഹൈക്കോടതി അസാധുവാക്കിയതിനെത്തുടര്‍ന്ന് മെയ് 26 മുതലാണ് 27 സായുധ പോലിസുകാരുടെ അകമ്പടിയില്‍ വൈക്കം ടിവിപുരത്തെ വീട്ടില്‍ ഹാദിയയുടെ തടവ് ആരംഭിക്കുന്നത്. സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി വിധിയുടെ മറവില്‍ ഹാദിയക്ക് സംസ്ഥാന പോലിസ് ഒരുക്കിയതാവട്ടെ തടവറയാണ്. ഹാദിയ സ്വതന്ത്രയാണെന്നും പിതാവിന് തടഞ്ഞുവയ്ക്കാനാവില്ലെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ട പശ്ചാത്തലത്തില്‍ പോലിസിന്റെ നടപടികള്‍ ഏറെ വിവാദമായി. സുരക്ഷയിലുള്ള വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാന്‍ പോലിസിനോ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കോ സാധിക്കില്ല. വ്യക്തി ആവശ്യപ്പെടുന്ന പ്രകാരം സ്വതന്ത്രമായും സുരക്ഷിതമായും സഞ്ചരിക്കാനുള്ള വഴിയൊരുക്കലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചുമതല. എന്നാല്‍, ഹാദിയയ്ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യംപോലും നല്‍കാതെ വീട്ടിനുള്ളില്‍ പോലിസ് വലയം തീര്‍ത്തിരിക്കുന്നു. പുറത്ത് മുഴുവന്‍സമയ പാറാവും റോന്തുചുറ്റലുമായി പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യവും പോലിസ് തടഞ്ഞിരിക്കുകയാണ്. ഡോ. ഹാദിയയെ കാണാനെത്തുന്നവര്‍ക്ക് അനുമതി നിഷേധിക്കുന്നതിനു പുറമേ, സ്വന്തം പേരിലുള്ള രജിസ്ട്രേഡ് തപാലുകള്‍ നല്കുന്നതിനു വിലക്കേര്‍പ്പെടുത്തുകയാണ് പോലിസും വീട്ടുകാരും.അതേസമയം, സംഘപരിവാര നേതാക്കള്‍ക്ക് യഥേഷ്ടം ഹാദിയയുടെ വീട്ടില്‍ കയറിച്ചെല്ലാന്‍ പോലിസ് അനുമതിനല്‍കിയെന്ന ഇരട്ടനീതിയും ഇവിടെ വെളിവാകുന്നുണ്ട്. കോടതിയുടെ പേരുപറഞ്ഞുള്ള പോലിസിന്റെ വാദഗതികള്‍ പൊളിയുന്ന തെളിവുകള്‍ ഓരോ ദിവസവും പുറത്തുവരുന്നത് ആഭ്യന്തരവകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.
Next Story
RELATED STORIES
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMT