Flash News

ഡോക്ടര്‍മാര്‍ അവഗണിച്ചു;ആദിവാസി യുവതി ഓവുചാലില്‍ പ്രസവിച്ചു

ഭുവനേശ്വര്‍: മതിയായ രേഖകളില്ലെന്നു പറഞ്ഞു സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പരിശോധിക്കാതെ തിരിച്ചയച്ച ആദിവാസി യുവതി ആശുപത്രി പരിസരത്തെ ഓവുചാലില്‍ പ്രസവിച്ചു. ഒഡീഷയിലെ കോരാപുട്ടിലുള്ള ഷഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളജിലാണ് ഞെട്ടലുളവാക്കുന്ന സംഭവം. ജനിഗുഡ ഗ്രാമസ്വദേശിനിയാണ് ആശുപത്രി കാന്റീന് സമീപത്തെ ഓവുചാലില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഇതേ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ എത്തിയതായിരുന്നു യുവതി. അമ്മയ്ക്കും സഹോദരിക്കും ഒപ്പമായിരുന്നു ഇവരെത്തിയത്. ആ സമയത്ത് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഗൈനക്കോളജി വിഭാഗത്തില്‍ ചെന്നെങ്കിലും രേഖകളില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നുവെന്നു യുവതിയുടെ മാതാവ് ആരോപിച്ചു. സംഭവം വിവാദമായതോടെയാണ് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, തങ്ങളുടെ ഭാഗത്തുനിന്നു വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. പരിശോധനയ്‌ക്കോ പ്രവേശനത്തിനോ ആയി യുവതി ആശുപത്രി അധികൃതരെ സമീപിച്ചിട്ടില്ലെന്നും പ്രാഥമിക കൃത്യം നിര്‍വഹിക്കുന്നതിനിടെയാണ് യുവതി പ്രസവിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ലളിത് മോഹന്‍ റാത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it