kozhikode local

ഡോക്ടര്‍മാരുടെ കുറവ്; മെഡി. കോളജ് പത്തോളജി വിഭാഗം നട്ടംതിരിയുന്നു

കോഴിക്കോട്: ഡോക്ടര്‍മാരില്ലാതെ നട്ടം തരിയുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഏറ്റവും വലിയ ഡിപ്പാര്‍ട്ടുമെന്റായ പത്തോളജി വിഭാഗം. 30 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 16ല്‍ താഴെ ഡോക്ടര്‍മാണുള്ളത്. 21 തസ്തികയാണ് മെഡിക്കല്‍ കോളജ് പത്തോളജി വിഭാഗത്തിലുള്ളത്. അതില്‍ തന്നെ അഞ്ചു തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. 21 പേരുണ്ടെങ്കില്‍ തന്നെ ലാബ് പരിശോധനകളും വിദ്യാര്‍ഥികളെ പഠിപ്പിക്കലും ഒരുമിച്ചു കൊണ്ടുപോവാനാകില്ല.
നിലവില്‍ മൂന്നു പേര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചു പോയി. പകരം ഡോക്ടര്‍മാര്‍ വന്നിട്ടില്ല. നിലവില്‍ ഒരു ഡോക്ടര്‍ക്ക് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ നിന്ന് അസോസിയേറ്റ് തസ്തികകളിലേക്ക് കയറ്റം കിട്ടി. മഞ്ചേയിരിയിലേക്ക് സ്ഥലം മാറ്റിയ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. 2006ലാണ് അവസാനമായി പുതിയ തസ്തിക സൃഷ്ടിച്ചത്. അതിനു ശേഷം തസ്തിക സൃഷ്ടിക്കലോ നിയമനം നടത്തലോ ഉണ്ടായിട്ടില്ല. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമപ്രകാരം 250 വിദ്യാര്‍ഥികളെ പഠിപ്പിക്കാനുള്ള അധ്യാപകരുണ്ടോയെന്ന് മാത്രമേ പരിശോധിക്കൂ. എന്നാല്‍ ആയിരക്കണക്കിനു രോഗികളുടെ ലാബ് പരിശോധനകള്‍, പത്തോളം പാരമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ക്ലാസെടുക്കല്‍ എന്നിവയൊന്നും ആരുടേയും കണക്കില്‍ പെടുന്നില്ലെന്ന് പാത്തോളജി വിഭാഗം മേധാവി പറയുന്നു. മെഡിക്കല്‍ കോളജുകളിലെ പരീക്ഷാ ഡ്യൂട്ടി, പാരമെഡിക്കല്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ ഡ്യൂട്ടി, ഉത്തര കടലാസ് പരിശോധന, പുതിയ മെഡിക്കല്‍ കോളജുകളില്‍ പരിശോധന എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസവും ഒന്നോ രണ്ടോ പേര്‍ പോകേണ്ടി വരുന്നു. ബാക്കിയുള്ളവര്‍ ചേര്‍ന്ന് വര്‍ഷത്തില്‍ 23000 ത്തോളം ബയോപ്്‌സി, 16,000 കോശ പരിശോധനകള്‍ 13000 ഹെമറ്റോളജി പരിശോധനകള്‍ കൂടാതെ മറ്റെല്ലാവിധ പ്രത്യേക പരിശോധനകളും നടത്തുന്നുണ്ട്. 24 മണിക്കൂര്‍ ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. താങ്ങാവുന്നതിലേറെ ഭാരം വഹിക്കേണ്ടി വരുമ്പോഴുണ്ടാവുന്ന സ്വാഭാവിക പ്രശ്്‌നങ്ങള്‍ വരുമ്പോള്‍ കുറ്റപ്പെടുത്തുന്നവര്‍ പ്രശ്്‌നം പരിഹരിക്കാന്‍ വേണ്ട നടപടികളൊന്നും സ്വീകരിക്കാറില്ലെന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it