kannur local

ഡെങ്കിപ്പനി മട്ടന്നൂര്‍ നഗരം വിട്ട് ഗ്രാമീണ മേഖലയിലേക്ക്



ഉരുവച്ചാല്‍: ഡെങ്കിപ്പനി ലക്ഷണവുമായി ഇന്നലെയും മൂന്നുപേര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി. ഇതിനിടെ ഡെങ്കിപ്പനി നഗരംവിട്ട് ഗ്രാമീണ മേഖലയിലെത്തി. നഗരത്തില്‍ നിയന്ത്രണ വിധേയമായെങ്കിലും ഗ്രാമീണമേഖലയില്‍ പനി പടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുകയാണ്. മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഒരാളെ ചൊവ്വാഴ്ച കണ്ണൂരിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കുള്ളില്‍ ഡെങ്കിപ്പനി ബാധിച്ച് 192 പേര്‍ ചികില്‍സ തേടിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.ഇതില്‍ 112 പേര്‍ മട്ടന്നൂര്‍ നഗരസഭാ പരിധിയിലുള്ളവരും മറ്റുള്ളവര്‍ ഇരിട്ടി നഗരസഭ, കീഴല്ലൂര്‍, കൂടാളി, മാലൂര്‍ പഞ്ചായത്തുകളിലുള്ളവരുമാണ്. മട്ടന്നൂരില്‍ നിരവധി കെട്ടിടങ്ങള്‍ നിര്‍മാണത്തിലുള്ളതിനാല്‍ കൂടുതല്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയായത് വഴി ഈഡിസ് കൊതുകുകള്‍ കൂടുതല്‍ പെരുകിയതാണ് ആദ്യഘട്ടത്തില്‍ ംഡങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം. നഗരസഭയും ആരോഗ്യവകുപ്പും ചേര്‍ന്ന് ശുചീകരണവും ബോധവല്‍ക്കരണ പരിപാടികളും തുടരുന്നുണ്ട്. ഞായറാഴ്ചകളില്‍ ഡ്രൈഡേ ആചരണവും നടത്തുന്നുണ്ട്. പഴശി പ്രദേശത്ത് പനി വ്യാപകമായതിനാല്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ വീടുകയറി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ശുചിത്വമില്ലാത്ത രണ്ടു വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കി. വീടും പരിസരവും ശുചിത്വം പാലിക്കണമെന്നും ജനം ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it