malappuram local

ഡെങ്കിപ്പനിയുള്ളതായി റിപോര്‍ട്ട് : ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ശക്തം

തേഞ്ഞിപ്പലം: ചേലേമ്പ്രയില്‍ ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന പകര്‍ച്ചപ്പനിയുള്ളതായി ആരോഗ്യ വകുപ്പിന്റെ റിപോര്‍ട്ട്. പൊയില്‍തൊടി പ്രദേശത്താണ്  പനി റിപോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ശക്തമാക്കി. വാര്‍ഡ് അംഗം വി പി ഉമ്മര്‍ഫാറൂഖ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ രാജ്കുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സലീന എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തി. രോഗം ബാധിച്ച വ്യക്തിയുടെ വീടിനു ചുറ്റുമുള്ള 117 വിടുകളില്‍ കൊതുക് നശീകരണം നടത്തി.
അങ്കണവാടി, മദ്‌റസ കേന്ദീകരിച്ച് ആരോഗ്യ ബോധവല്‍ക്കരണവും നോട്ടിസ് വിതരണവും നടന്നു. ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു പുറമേ ആരോഗ്യസേന വോളന്റിയര്‍മാരും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
പ്രദേശത്ത് നടത്തിയ പനി സര്‍വേയില്‍ കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ഫോഗിങ് ഉള്‍പ്പെടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കൂടിയാലോചനാ യോഗത്തില്‍ തീരുമാനമായി.
ഫോഗിങ് നടത്തുന്നതിന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസിന്റെയും കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സഹായം തേടി. പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബഹുജന പങ്കാളിത്തം ഉണ്ടാവണമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. മേനകാ വാസുദേവ് അഭ്യര്‍ഥിച്ചു, മാലിന്യം വലിച്ചെറിഞ്ഞ് കൊതുകും മറ്റ് രോഗവാഹകരായ പ്രാണികളും പെരുകുന്ന സാഹചര്യം ഉണ്ടാക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ പിഴ ചുമത്തുന്നതുള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഗിരീഷ് അറിയിച്ചു.
Next Story

RELATED STORIES

Share it