malappuram local

ഡിഫ്തീരിയ: മൂന്നു കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു

മലപ്പുറം : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ജില്ലയില്‍ ഡിഫ്തീരിയ (തൊണ്ടമുള്ള്) കേസുകള്‍ വീണ്ടും റിപോര്‍ട്ട് ചെയ്തു. ഡിഫ്തീരിയ ആണെന്ന് സംശയിക്കുന്ന മൂന്ന് കേസുകള്‍ കൂടി ഇന്നലെ റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമര്‍ ഫാറൂഖ് അറിയിച്ചു. ഇരിമ്പിളിയം, ചെറുകാവ്, പുളിക്കല്‍ പഞ്ചായത്തുകളിലാണ് പൂര്‍ണമായി കുത്തിവയ്പ് എടുക്കാത്ത മൂന്ന് കുട്ടികളില്‍ ഡിഫ്തീരിയ ബാധയുള്ളതായി സംശയിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ഡിഫ്തീരിയ കേസുകളുടെ എണ്ണം രണ്ട് മരണം ഉള്‍പ്പെടെ എട്ടായി. അഡ്മിറ്റായിരുന്ന ചീക്കോട് സ്വദേശിയായ വിദ്യാര്‍ഥി ഇന്നലെ ഡിസ്ചാര്‍ജായി. ഡിഫ്തീരിയ ചികില്‍സയ്ക്കുള്ള 50 വയല്‍ മരുന്ന് ഡല്‍ഹിയില്‍ നിന്ന് ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തും. 500 വയല്‍ മരുന്നാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്.
ആരോഗ്യ വകുപ്പിന്റെ കുത്തിവയ്പ് ഊര്‍ജിതപ്പെടുത്തല്‍ കാംപയിന്റെ ജില്ലയിലെ 30 കേന്ദ്രങ്ങളിലായി 1323 കുട്ടികള്‍ക്ക് ഇന്നലെ കുത്തിവയ്പ് നല്‍കി. 26 കേന്ദ്രങ്ങളിലായി 1490 കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം കുത്തിവയ്പ് നല്‍കിയിരുന്നു. പഞ്ചായത്ത്- നഗരസഭകളിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മത- സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി സ്‌ക്വാഡ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. പൂര്‍ണമായി കുത്തിവയ്പ് എടുക്കാത്ത മുഴുവന്‍ കുട്ടികളും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് വരെ കാംപയിന്‍ തുടരും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പുളിക്കല്‍ എഎംഎം ഹൈസ്‌കൂളിലെ 9 ക്ലാസ്സ് വിദ്യാര്‍ത്ഥി അഫ്ഷാസ്(14)ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. അഞ്ചു ദിവസത്തിനിടെ രണ്ടു വിദ്യാര്‍ഥികളാണ് ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. ബോധവല്‍ക്കരണപരിപാടികളും കുത്തിവയ്പ്പ് കാംപയിനുകളും അരങ്ങ് തകര്‍ക്കുമ്പോഴും ഡിഫ്തീരിയ രോഗികളുടെ എണ്ണം ജില്ലയില്‍ കൂടുന്നത് ആരോഗ്യരംഗത്ത് ജില്ലയുടെ ശോച്യാവസ്ഥയ്ക്ക് അടിവരയുടുന്നതായി.
ഡിഫ്തീരിയ കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്തതോടെ ജില്ലാ ആരോഗ്യവകുപ്പ് ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പെടുക്കാത്ത മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പെടുപ്പിക്കാനാണ് ജില്ലാ ആരോഗ്യ വിഭാഗം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തീരേ കുത്തിവെപ്പെടുക്കാതിരിക്കുകയോ ഭാഗികമായി മാത്രം എടുക്കുകയോ ചെയ്ത ജില്ലയിലെ 132000 കുട്ടികള്‍ക്ക് രണ്ടാഴ്ചക്കകം പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കുകയെന്നതാണ് ആരോഗ്യ വിഭാഗം ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it