ഡിഡിസിഎ അഴിമതി: മൂന്നംഗ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) അഴിമതി അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. 237 പേജുള്ള റിപോര്‍ട്ടില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്നാണു സൂചന. സംസ്ഥാന വിജിലന്‍സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചേതന്‍ സന്‍ഗിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെയാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് അന്വേഷിക്കുന്നതിനായി നിയമിച്ചിരുന്നത്.
റിപോര്‍ട്ടില്‍ ക്രിക്കറ്റ് അസോസിയേഷനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ബോര്‍ഡിന്റെ സസ്‌പെന്‍ഷന്‍ തുടരണമെന്ന് ചേതന്‍ സന്‍ഗി ആവശ്യപ്പെട്ടിട്ടുണ്ട്. അസോസിയേഷന്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നടന്ന അഴിമതി, വയസ്സ് തെളിയിക്കല്‍ രേഖകളിലെ തിരിമറികള്‍ തുടങ്ങിയവയാണ് പ്രധാനമായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ട റിപോര്‍ട്ട് കേന്ദ്രസര്‍ക്കാരിനും അരുണ്‍ ജെയ്റ്റ്‌ലിക്കും അല്‍പം ആശ്വാസം നല്‍കുന്നതാണ്.
ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസില്‍ സിബിഐ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ബിജെപി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ ഒമ്പതു വര്‍ഷത്തോളം പഴക്കമുള്ള ക്രിക്കറ്റ് അഴിമതി വീണ്ടും ചര്‍ച്ചയായത്. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന സമയത്ത് നടന്ന കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നതില്‍ മുന്‍ ദേശീയ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദിനാണ് മുഖ്യ പങ്ക്. ഇത് ബിജെപിയെ ഏറെ പ്രതിസന്ധിയിലാക്കുകയും അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it