malappuram local

ഡിഎംആര്‍സി പ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു

പൊന്നാനി: മത്സ്യത്തൊഴിലാളി പുനരധിവാസ പ്രത്യേക പാക്കേജ് തയ്യാറാകുന്നതിന്റെ ഭാഗമായി ഡിഎംആര്‍സി സംഘം പൊന്നാനി സന്ദര്‍ശിച്ചു. നിരന്തരം കടല്‍ക്ഷോഭം നേരിടുന്ന പൊന്നാനി തീരദേശത്ത് പ്രത്യേക പുനരധിവാസ പാക്കേജിന് അംഗീകാരത്തിനായി നഗരസഭ കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാരുകളോട്  ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പദ്ധതി രേഖ തയ്യാറാക്കാനാണ് നഗരസഭ  തീരുമാനിച്ചിട്ടുള്ളത്. പാക്കേജിന് അംഗീകാരം കിട്ടുന്ന മുറക്ക് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.  നഗരസഭയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് മെട്രോമാന്‍ ഇ ശ്രീധരനാണ് ഡിഎംആര്‍സി വിദഗ്ദ സംഘത്തെ പൊന്നാനിയിലേക്ക് അയച്ചത്. നഗരസഭ ഓഫീസില്‍ ചേര്‍ന്ന പ്രാഥമിക ആലോചനായോഗത്തില്‍ ഫിഷര്‍മെന്‍ കോളനി പുനരുദ്ധീകരിച്ച് മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം ഫിഷര്‍മെന്‍ കോളനി സന്ദര്‍ശിച്ചു. വിശദമായ പഠനങ്ങള്‍ക്ക് ശേഷമായിരിക്കും ഡിഎംആര്‍സി പദ്ധതി രേഖ തയ്യാറാക്കുക.ഡിഎംആര്‍സി തയ്യാറാക്കുന്ന പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന മുറക്ക് ആവശ്യമായ തുക വകയിരുത്തുന്നതിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അനുമതിക്കായി നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മാത്രവുമല്ല പദ്ധതി നടപ്പിലാക്കാനുള്ള സാമ്പത്തിക സഹായം സര്‍ക്കാരുകളില്‍ നിന്ന് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ ഓഖി ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം നഗരസഭയെടുത്തത്. ചുഴലിക്കാറ്റിന്റെ ഫലമായി പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായി കുറച്ച് വീടുകള്‍ പൂര്‍ണ്ണമായും ചിലത് ഭാഗികമായും തകര്‍ന്നു. കടല്‍ ക്ഷോഭത്തില്‍ പെട്ടവരെ ശാശ്വതമായി പുനരധിവസിക്കാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിലാണ് നഗരസഭ പ്രത്യേക പാക്കേജിനായി മുന്നോട്ടു വരുന്നത്.ഡിഎംആര്‍സി ഉദ്യോഗസ്ഥരായ വേണുഗോപാല്‍, ഗോപാലകൃഷ്ണന്‍, നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ഒ ഒ ഷംസു എന്നിവര്‍ ഫിഷര്‍മെന്‍ കോളനിക്കും തീരദേശവും സന്ദര്‍ശനം നടത്തി. നഗരസഭ സെക്രട്ടറി കെ കെ മനോജ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ ഷാനവാസ് ഖാന്‍, ഫിഷറീസ് ഡിഡി ജെ നാരായണന്‍, തുറമുഖ വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു, പൊന്നാനി നഗരം വില്ലേജ് ഓഫീസര്‍ സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അനുമതി കിട്ടുന്ന മുറയ്ക്ക് പാക്കേജ് നടപ്പിലാക്കി മസ്യതൊഴിലാളികളുടെ ദുരിതത്തിന് അറുതി വരുത്താനുള്ള ശ്രമത്തിലാണ് നഗരസഭ.
Next Story

RELATED STORIES

Share it