ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ ഹരിത കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. പരിസ്ഥിതിമലിനീകരണം കണക്കിലെടുത്താണു തീരുമാനം. പുതിയ ഡീസ ല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കരുതെന്നാണ് ട്രൈബ്യൂണല്‍ ഉത്തരവ്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കരുതെന്നും നിര്‍ദേശമുണ്ട്. വിവിധ വകുപ്പുകള്‍ക്കുവേണ്ടി പുതിയ ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്ന് കേന്ദ്രസര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ മലിനീകരണം തടയുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണ രീതിയെയും ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. ഒറ്റ, ഇരട്ട ഫോര്‍മുലയില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുന്ന രീതി ജനങ്ങളെ രണ്ടു വാഹനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ അഭിപ്രായം. ജനുവരി ഒന്നു മുതല്‍ 14ാം തിയ്യതി വരെ ഒറ്റ, ഇരട്ട ഫോര്‍മുലയില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനാണു ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ നീക്കം. ഇതനുസരിച്ച് ജനുവരി ഒന്നിന് ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള സ്വകാര്യ വാഹനങ്ങള്‍ മാത്രമേ പുറത്തിറക്കാവൂ. രണ്ടാം തിയ്യതി ഇരട്ട സംഖ്യയില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും.

ഇങ്ങനെ ഒന്നിടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ അനുവദിക്കുന്നതിലൂടെ തലസ്ഥാന നഗരിയിലെ അന്തരീക്ഷമലിനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്കു പൂര്‍ണ നിരോധനം വേണമെന്നാവശ്യപ്പെടുന്ന ഹരജി അടുത്ത 15ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം സംബന്ധിച്ച ഹരജികളും ഇതോടൊപ്പം പരിഗണിക്കും.ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി എടുത്തുകളയാന്‍ കര്‍മപദ്ധതി തയ്യാറാക്കാന്‍ കോര്‍പറേഷനുകള്‍, പോലിസ്, മറ്റ് പൊതുവകുപ്പുകള്‍ എന്നിവയ്ക്ക് കോടതി നിര്‍ദേശം നല്‍കി. ജനുവരി ആറിനകം പദ്ധതി സമര്‍പ്പിക്കണം.സര്‍ക്കാര്‍ സ്‌കൂളുകളിലെ വായുമലിനീകരണം തടയുന്നതിന് ഹരിതമേഖല സൃഷ്ടിക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍മൈതാനങ്ങളില്‍ പുല്ല് വളര്‍ത്തണമെന്നും എയര്‍ ഫില്‍ട്ടറുകള്‍ സ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it