ട്വന്റി: ആറാമങ്കത്തില്‍ ഓസീസ് ചിരിച്ചു

ജൊഹാനസ്ബര്‍ഗ്: റണ്‍മഴ കണ്ട ട്വന്റി വെടിക്കെട്ടിനൊടുവില്‍ ആസ്‌ത്രേലിയക്ക് ത്രസിപ്പിക്കുന്ന ജയം. ഇന്നലെ നടന്ന പരമ്പരയിലെ രണ്ടാം ട്വന്റിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് ഓസീസ് തോല്‍പ്പിച്ചത്. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശത്തിനൊടുവിലാണ് കംഗാരുപ്പടയുടെ വിജയം. ട്വന്റിയില്‍ തുടര്‍ച്ചയായ ആറു മല്‍സരങ്ങള്‍ക്കു ശേഷം ആസ്‌ത്രേലിയയുടെ ആദ്യ ജയം കൂടിയാണിത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 204 റണ്‍സ് അടിച്ചെടുത്തു. 41 പന്തില്‍ അഞ്ച് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടെ 79 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസ്സിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍.
മറുപടിയില്‍ ഡേവിഡ് വാര്‍ണറും (77) ഗ്ലെന്‍ മാക്‌സ്‌വെല്ലും (75) വെടിക്കെട്ട് ഇന്നിങ്‌സിലൂടെ തിരിച്ചടിച്ചപ്പോള്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് ഓസീസ് ലക്ഷ്യം മറികടന്നു. 40 പന്തില്‍ ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടുന്നതാണ് വാര്‍ണറിന്റെ ഇന്നിങ്‌സ്. 43 പന്ത് നേരിട്ട മാക്‌സ് വെല്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും കണ്ടെത്തി. ജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് (1-1) ഒപ്പമെത്തി. പരമ്പരയിലെ അവസാന മല്‍സരം ബുധനാഴ്ച കേപ്ടൗണില്‍ നടക്കും.
Next Story

RELATED STORIES

Share it