Flash News

ട്രോളിങ് നിരോധനം നിലവില്‍വന്നു



തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍വന്നു. അടുത്ത മാസം 31 വരെ 47 ദിവസമാണ് നിരോധനം. യന്ത്രവത്കൃത ബോട്ടുകള്‍ ഇന്നലെ അര്‍ധരാത്രിയോടെ തീരത്ത് അടുപ്പിച്ചു. ഇതര സംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പേ കേരള തീരം വിട്ടുപോവുന്നതിനു നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ ഉച്ച മുതല്‍ തീരദേശ പോലിസിന്റെ പ്രത്യേക പട്രോളിങും ആരംഭിക്കും. ഒരു ലക്ഷത്തിലധികം തൊഴിലാളികളെ നിരോധനം നേരിട്ട് ബാധിക്കും. 12 നോട്ടിക്കല്‍ മൈലിനു പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവില്‍ വന്നിട്ടുണ്ട്. ഇതു കര്‍ശനമായി പാലിക്കാന്‍ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. പരമ്പരാഗത ഔട്ട്‌ബോര്‍ഡ്-ഇന്‍ബോര്‍ഡ് യാനങ്ങള്‍ക്ക് ആഴക്കടലില്‍ പോകുന്നതിനു തടസ്സമുണ്ടാവില്ല. വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങ്/ മിനി ട്രോളിങ് എന്നിവയ്ക്കും നിരോധനമുണ്ട്. നിയമം ലംഘിച്ച് മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ട്രോളിങ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാര്‍ബറുകളിലും ഇന്നലെ മുതല്‍ കൂടുതല്‍ പോലിസിന്റെ സേവനം ഉറപ്പാക്കി. കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇത്തവണ 17 പ്രത്യേക ബോട്ടുകള്‍ വിവിധ സ്ഥലങ്ങളിലായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ പോകുന്ന പരമ്പരാഗത മല്‍സ്യബന്ധന യാനങ്ങളുടെ ഉടമകള്‍ തൊഴിലാളികളുടെ പേരുവിവരവും മൊബൈല്‍ ഫോണ്‍ നമ്പറും സൂക്ഷിക്കേണ്ടതാണ്. കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടം സംഭവിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ യഥാസമയം അറിയിക്കേണ്ടതാണ്. ഫോണ്‍: 0497 2732487, 9496007039, 9496007033.
Next Story

RELATED STORIES

Share it