kasaragod local

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍



കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഇന്ന് രാത്രി മുതല്‍ മല്‍സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വരും. ഇനി 45 ദിവസത്തേക്ക് മല്‍സ്യത്തൊഴിലാളികള്‍ കടലിലേക്ക് ഉപജീവനാര്‍ത്ഥം മല്‍സ്യബന്ധനത്തിനായി പോവുകയില്ല. ഇനിയുള്ള ദിവസങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് വറുതിയുടെ കാലമാണ്. കാര്യമായി തൊഴിലില്ലാതെ കടപ്പുറങ്ങള്‍ വറുതിയിലാവും. മല്‍സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലത്ത്് സൗജന്യ റേഷനടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും തുച്ഛമായ വരുമാനത്തില്‍ കുടുംബം പുലര്‍ത്തുന്നവര്‍ക്ക് ഇത് ഏറെ തിരിച്ചടിയാകും. കടലില്‍ മല്‍സ്യങ്ങളുടെ പ്രജനന കാലമായതിനാലാണ് ശാസ്ത്രീയമായ രൂപത്തില്‍ ആ കാലയളവില്‍ മല്‍സ്യബന്ധനം അധികൃതര്‍ ഒഴിവാക്കുന്നത്. എന്നാല്‍ ഈ കാലയളവിലും കാസര്‍കോട് ജില്ലയുടെ തീരത്ത് ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമുള്ള കപ്പലുകള്‍ മല്‍സ്യബന്ധം നടത്തുന്നതായി മല്‍സ്യത്തൊഴിലാളികള്‍ തന്നെ കണ്ടെത്തി അധികൃതര്‍ക്ക് മുമ്പില്‍ പരാതി നല്‍കുന്നത് പതിവാണ്. മറൈന്‍ എന്‍ഫോഴ്‌സ്‌മെ ന്റും കോസ്റ്റല്‍ ഗാര്‍ഡുകളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. അതേ, സമയം കാഞ്ഞങ്ങാട് തീരദേശ മേഖലയായ അജാനൂര്‍ കടപ്പുറത്തെ തൊഴിലാളികള്‍ ഇന്ന് മുതല്‍ ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി കടലില്‍ പോവുകയില്ല. തോണികളും ബോട്ടുകളും അജാനൂര്‍ ഹാര്‍ബറില്‍ കൂട്ടമായി കയറ്റിയിട്ടിരിക്കുകയാണ് ഇവിടെത്തെ മല്‍സ്യത്തൊഴിലാളികള്‍. പൊട്ടി പൊളിഞ്ഞ വല നെയ്ത് ഇനിയുള്ള ദിവസങ്ങളില്‍ ഇവര്‍ ജീവിതം തള്ളി നീക്കും. ജില്ലയില്‍ 162 യന്ത്രവല്‍കൃത ബോട്ടുകളും 2015 യന്ത്രവല്‍ക്കൃത വള്ളങ്ങളും 96 യന്ത്രം ഘടിപ്പിച്ചിട്ടില്ലാത്ത വള്ളങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി അനില്‍കുമാര്‍ അറിയിച്ചു. മണ്‍സൂണ്‍ കാലത്ത് മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ വച്ചുണ്ടാകുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി കാര്യാലയത്തില്‍ മെയ് 15 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം മുഖേന മല്‍സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാമുന്നറിയിപ്പ് നല്‍കും. അപകടത്തില്‍പെടുന്ന മല്‍സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് യഥാസമയം ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിന് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലിസിന്റെ സഹായവും ലഭിക്കും. ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ പട്രോളിങ് നടത്തുന്നതിനും അപകടങ്ങളില്‍ രക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നതിനുമായി ഒരു യന്ത്രവല്‍കൃത ബോട്ട്, ഒരുയന്ത്രവല്‍കൃത ഫൈബര്‍വള്ളം എന്നിവ തയ്യാറാക്കി നിര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കും.
Next Story

RELATED STORIES

Share it