kozhikode local

ട്രെയിന്‍ റദ്ദാക്കല്‍ നടപടി ജൂലൈ പകുതി വരെ തുടരും



വടകര:കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദ് ചെയ്യുന്ന നടപടി ജൂലൈ പകുതി വരെ തുടരും. നിര്‍മ്മാണ പ്രവൃത്തി നടന്നു വരുന്നതിനാലാണ് ആഴ്ചയിലെ ചില ദിവസങ്ങളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദ് ചെയ്യുന്നത്. മംഗലാപുരത്തു നിന്ന് കോയമ്പത്തൂരിലേക്കുള്ള പാസഞ്ചറും കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചറും ജൂണ്‍ ആദ്യവാരം മുതലാണ് ചില ദിവസങ്ങളില്‍ റദ്ദ് ചെയ്ത് തുടങ്ങിയത്. പിന്നീട് ഘട്ടം ഘട്ടമായി ക്യാന്‍സല്‍ നടപടികള്‍ ദീര്‍ഘിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ പ്രവൃത്തികള്‍ സുഗമമായി നടത്തുക എന്ന ഉദ്ദേശത്തോടെയാണ് ട്രെയിനുകള്‍ റദ്ദാക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 56324 നമ്പര്‍ മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചറും 56657 നമ്പര്‍ കോഴിക്കോട് കണ്ണൂര്‍ പാസഞ്ചറും ജൂണ്‍ മാസത്തില്‍ ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് റദ്ദ് ചെയ്തിരിക്കുന്നത്. ജൂലൈ മാസത്തില്‍ 2(ഞായര്‍), 4(ചൊവ്വ), 5(ബുധന്‍) തിയ്യതികളില്‍ ഇരു ട്രെയിനുകളും റദ്ദ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം 7 മുതല്‍ 14 വരെ ദിവസങ്ങളില്‍ റദ്ദാക്കല്‍ തുടരും. വെള്ളി, ശനി, ചൊവ്വ, വ്യാഴം ദിവലങ്ങളിലാണ് മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചറും കോഴിക്കോട് കണ്ണൂര്‍ പാസഞ്ചറും ഈ ദിവസങ്ങളില്‍ റദ്ദാക്കിയിരിക്കുന്നത്.ഏതൊക്കെ ദിവസങ്ങളില്‍ ട്രെയിന്‍ റദ്ദാക്കിയത് എന്നറിയാതെ യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനുകളിലെത്തി മടങ്ങുന്നത് പതിവാണ്. വടകര റെയില്‍വേ സ്റ്റേഷനില്‍ 11.35 ന് എത്തുന്ന മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.   കണ്ണൂര്‍ മുതല്‍ കൊയിലാണ്ടി വരെയുള്ള യാത്രക്കാര്‍ക്ക് അധികം പണ ചെലവില്ലാതെ ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നു. സ്ഥിരമായി വടകര നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നവരും ഈ ട്രെയിനിനെ ആശ്രയിച്ചിരുന്നു. എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്ത മുക്കാളി, നാദാപുരം റോഡ് തുടങ്ങിയ ചെറിയ സ്റ്റേഷനുകളെ ആശ്രയിക്കുന്നവര്‍ക്കും പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നു. ട്രെയിനുകള്‍ റദ്ദാക്കുന്ന ദിവസങ്ങളില്‍ ഈ റെയില്‍വേ സ്റ്റേഷനുകളില്‍  ആളൊഴിയുകയാണ്. ട്രെയിന്‍ റദ്ദക്കുന്ന ദിവസങ്ങളില്‍ ചില എക്‌സ്പ്രസ് ട്രെയിനുകള്ക്ക് ചെറിയ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ട്രെയിന്‍ റദ്ദാക്കുന്ന ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെടുന്ന ദീര്‍ഘദൂര  ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 11 മണി മുതല്‍ 1 മണി വരെയുള്ള സമയത്താണ് വലിയ തിരക്ക്.
Next Story

RELATED STORIES

Share it