ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അന്തസ്സുള്ള ജീവിതം സാധ്യമാക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ സമന്വയ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പഠിതാക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഷെല്‍ട്ടര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് അന്തസ്സുള്ള ജീവിതം സാധ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വിവിധ മേഖലകളില്‍ നിന്നു സഹായങ്ങള്‍ തേടിവരികയാണ്.
അന്തസ്സുറ്റ രീതിയില്‍ അധ്വാനിച്ച് ജീവിക്കാന്‍ അടിസ്ഥാനപരമായി വിദ്യാഭ്യാസം ആവശ്യമാണ്. അക്ഷരം പഠിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ട്രാ ന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് നാല്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ തത്തുല്യ പരീക്ഷകള്‍ നടത്തി തുടര്‍വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന സാക്ഷരതാ മിഷന്റെ നടപടി അഭിനന്ദനീയമാണ്. 10ാം തരം വരെ തുടര്‍വിദ്യാഭ്യാസം നടത്തുന്നവര്‍ക്ക് പ്രതിമാസം 1000 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠനം നടത്തുന്നവര്‍ക്ക് 1250 രൂപയും രൂപയും ഈ വര്‍ഷം മുതല്‍ സാമൂഹിക നീതി വകുപ്പ് സ്‌കോളര്‍ഷിപ്പ് നല്‍കും.
തുടര്‍വിദ്യാഭ്യാസം നേടുന്നവര്‍ക്കായി ആരംഭിക്കുന്ന അഭയകേന്ദ്രങ്ങളില്‍ അന്തേവാസികള്‍ക്കു താമസവും ഭക്ഷണവും സൗജന്യമാണ്. പല കുടുംബപശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍. ട്രാന്‍സ്‌ജെന്‍ഡറാണെന്നറിഞ്ഞപ്പോള്‍ വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. കുടുംബപരമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും പൊതുസമൂഹം തയ്യാറാവണം.
സ്ത്രീകളെപ്പോലും രണ്ടാം തരം പൗരന്മാരായി കാണുന്ന സാമൂഹികാവസ്ഥ മാറണം. സര്‍ക്കാര്‍ രൂപംകൊടുത്ത ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡിന്റെയും ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിന്റെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമായി മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it