Flash News

ടൈറ്റാനിയം അഴിമതി കേസ് : അന്വേഷണ പുരോഗതി റിപോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കി



തിരുവനന്തപുരം: ടൈറ്റാനിയം അഴിമതി കേസിന്റെ അന്വേഷണ പുരോഗതി റിപോര്‍ട്ട് വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ മുദ്ര വച്ച കവറില്‍ ഹാജരാക്കി. രാഷ്ട്രീയ നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള റിപോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കേസ് അടുത്തമാസം 12ലേക്ക് മാറ്റി. ടൈറ്റാനിയം അഴിമതി കേസില്‍ രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഇതുവരെ എന്തുനടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കിയ ഇടക്കാല റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. നേരത്തെ അന്വേഷണ പുരോഗതി റിപോര്‍ട്ട് ഹാജരാക്കിയിരുന്നു. എന്നാല്‍, ഇതില്‍ കൃത്യതയില്ലാത്തത് കൊണ്ട് വിശദമായി റിപോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. 2006ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പ്ലാന്റിന്റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അന്നത്തെ മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്ത്രി കെ കെ രാമചന്ദ്രനില്‍ സമ്മര്‍ദം ചെലുത്തി യാണ് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലാഡിലെ കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് ഹരജി. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയാണ് സമ്മര്‍ദ്ദം ചൊലുത്തിയതെന്നും ഇതില്‍ അഴിമതി നടന്നുവെന്നും ആരോപണമുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Next Story

RELATED STORIES

Share it