Idukki local

ടെന്‍ഡര്‍ പൂര്‍ത്തിയായി; മലയോര ഹൈവേ യാഥാര്‍ഥ്യമാവുന്നു

ചെറുതോണി: ടെണ്ടര്‍ പൂര്‍ത്തിയായതോടെ മലയോര ഹൈവേയുടെ പണി നിലച്ച ഭാഗത്ത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കാനുള്ള നീക്കം അധികൃതര്‍ ആരംഭിച്ചു. അതേസമയം, അപക്വ സമരമെന്ന് വിമര്‍ശകര്‍ വിശേഷിപ്പിച്ച മലയോര ഹൈവേ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്, പൊരുതി നേടിയ വിജയമാണെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി അവകാശപ്പെട്ടു. ആവറുകുട്ടി മാമലക്കണ്ടം മുതല്‍ ഇളംബ്ലാശ്ശേരിവരെയുള്ള 6.5 കിലോമീറ്ററാണ് പുനര്‍നിര്‍മിക്കുന്നത്. ഇതിനായി മൂന്നുകോടി രൂപ അനുവദിച്ച് ടെന്‍ഡര്‍ പൂര്‍ത്തിയായി. കരാറെടുത്തയാള്‍ എഗ്രിമെന്റ് വച്ചു. ഈ മാസം തന്നെ നിര്‍മ്മാണോദ്ഘാടനം നടത്താന്‍ കഴിയുമെന്നും എം പി പറഞ്ഞു. 18 കലുങ്കുകളും 14 ചെറിയ ചപ്പാത്തുകളും റോഡിന്റെ ഭാഗമായി നിര്‍മിക്കേണ്ടതുണ്ട്. 2014 ല്‍ ആണ് കുറത്തിക്കുടി ആദിവാസി കോളനിയിലേക്കുള്ള റോഡ് നിര്‍മാണം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. മലയോര ഹൈവേയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച എട്ടു കലുങ്കുകള്‍ രാത്രിയുടെ മറവില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ത്തു. ഇതിനെതിരെയാണ് വ്യാപകമായ പ്രതിഷേധമുയര്‍ന്നത്. 2014 സപ്തംബര്‍ 22 മുതല്‍ 26 വരെ നര്യമംഗലം ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. ആദിവാസികള്‍ക്ക് യാത്രാസൗകര്യം നിഷേധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍. സമരം ചെയ്ത താനുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്തു. നിരാഹാര സമരം അവസാനിപ്പിക്കാനെത്തിയ പിണറായി വിജയന്‍ കൃത്യമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മലയോര ഹൈവേ നിര്‍മാണം പുനരാരംഭിക്കുമെന്നും പറഞ്ഞിരുന്നു. ജനഹിതമറിഞ്ഞ് റോഡുനിര്‍മാണത്തിന് അനുമതി നല്കിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനേയും വനം മന്ത്രി അഡ്വ. കെ രാജുവിനെയും മലയോര ജനതയ്ക്കുവേണ്ടി അഭിവാദ്യം ചെയ്യുന്നതായും എംപി പറഞ്ഞു. നആദിവാസി ജനസമൂഹത്തിനും പാവപ്പെട്ടവര്‍ക്കും നീതി നേടിക്കൊടുക്കാന്‍ ഒപ്പം നിന്ന മന്ത്രി എം.എം. മണിയേയും, ആന്റണി ജോണ്‍, എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍ തുടങ്ങിയ എംഎല്‍എ മാരേയും എം പി അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it