ടാപ്പിങ് തൊഴിലാളിയെ വെട്ടിക്കൊന്നു: അയല്‍വാസിഅറസ്റ്റില്‍

വണ്ണപ്പുറം: റബര്‍ ടാപ്പിങ് തൊഴിലാളിയെ ജോലിക്കിടെ വെട്ടിക്കൊന്ന കേസില്‍ യുവാവിനെ പിതാവ് പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കി. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കാളിയാര്‍ എസ്റ്റേറ്റ് രണ്ടാം ഡിവിഷന്‍ ലയത്തില്‍ താമസിക്കുന്ന കോടന്തറയില്‍ സദാനന്ദന്‍ (50) ആണ് കൊല്ലപ്പെട്ടത്. ഇതേ ലയത്തില്‍ താമസിക്കുന്ന ചെമ്മായത്ത് ആന്‍സണ്‍ (20) ആണ് പോലിസില്‍ കീഴടങ്ങിയത്. കാളിയാര്‍ പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കോടിക്കുളം പാറത്തട്ടയിലുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ഏഴിന് സദാനന്ദന്‍ ടാപ്പിങ് നടത്തുമ്പോഴാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും സദാനന്ദന്റെ കഴുത്തിന് ആന്‍സണ്‍ വെട്ടുകയായിരുന്നുവെന്നും പോലിസിന് മൊഴിലഭിച്ചു. പോലിസെത്തി സദാനന്ദനെ മുതലക്കോടത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ആന്‍സണ്‍ ലയത്തിന് സമീപത്തെത്തി. തുടര്‍ന്ന് ഇയാളുടെ പിതാവ് തൊടുപുഴ പോലിസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും സജീവ പ്രവര്‍ത്തകനാണ് ആന്‍സണ്‍. എസ്റ്റേറ്റിലെ താമസസ്ഥലത്ത് ആന്‍സണ്‍ കൂട്ടുകാരെ കൊണ്ടുവന്നത് സദാനന്ദന്‍ ചോദ്യംചെയ്തിരുന്നു. എസ്റ്റേറ്റ് മാനേജര്‍ക്ക് ഇതുസംബന്ധിച്ച് സദാനന്ദന്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു. അതേ സമയം പ്രതിയെ കൂടുതല്‍ ചോദ്യംചെയ്ത ശേഷമേ വ്യക്തമായ വിവരങ്ങള്‍ പറയാനാവൂ എന്നു കരിമണ്ണൂര്‍ എസ്‌ഐ പറഞ്ഞു.

Next Story

RELATED STORIES

Share it