Flash News

ജ. കര്‍ണന്‍ അറസ്റ്റില്‍ ; പിടിയിലായത് കോയമ്പത്തൂരില്‍ നിന്ന്



ന്യൂഡല്‍ഹി/കൊച്ചി: ഒളിവിലായിരുന്ന കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സി എസ് കര്‍ണനെ കോയമ്പത്തൂരില്‍ വച്ച് പശ്ചിമബംഗാള്‍ പോലിസ് അറസ്റ്റ് ചെയ്തു. ഒന്നരമാസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് കോടതിയലക്ഷ്യക്കേസില്‍ കര്‍ണനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ആറുമാസം തടവിന് സുപ്രിംകോടതി ശിക്ഷിച്ചിരുന്നു. ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ വിശാല ബെഞ്ചാണ് കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്. സുപ്രിംകോടതി ശിക്ഷിക്കുന്ന ആദ്യ ഹൈക്കോടതി സിറ്റിങ് ജഡ്ജിയാണ് കര്‍ണന്‍. കേസ് നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ കര്‍ണന്‍ സര്‍വീസില്‍ നിന്ന് ഈ മാസം 12ന് വിരമിച്ചിരുന്നു. കര്‍ണനെ തേടി കൊല്‍ക്കത്ത പോലിസ് തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഈ മാസം 11 മുതല്‍ 13 വരെ കൊച്ചിയിലെ പനങ്ങാടുള്ള ലേക്ക് സിംഫണി റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായി അദ്ദേഹം പോലിസിനോട് വെളിപ്പെടുത്തി. മുമ്പ് സേവനമനുഷ്ഠിച്ച ചെന്നൈ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിനും മറ്റു ന്യായാധിപന്മാര്‍ക്കുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് കര്‍ണനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കു മാറ്റി. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച സുപ്രിംകോടതി ജഡ്ജിമാര്‍ക്കുമെതിരേ അഴിമതിയാരോപണം ഉന്നയിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് ജസ്റ്റിസ് കര്‍ണന്‍ തുറന്ന കത്തെഴുതിയതാണ് കേസിനാസ്പദമായ സംഭവം. ജുഡീഷ്യറിയിലെ അഴിമതി ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ 20 ജഡ്ജിമാരുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. കര്‍ണന്റെ നടപടി ജുഡീഷ്യറിയെ മൊത്തം അവമതിക്കലാണെന്നു നിരീക്ഷിച്ച് സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കര്‍ണന് കാരണംകാണിക്കല്‍ നോട്ടീസയച്ച കോടതി നേരിട്ടു ഹാജരാവാന്‍ ഉത്തരവിട്ടു. എന്നാല്‍, ഹാജരാവുന്നതിനു പകരം സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്തെഴുതുകയാണ് ചെയ്തത്. തുടര്‍ന്ന് കര്‍ണനെതിരേ സുപ്രിംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ കര്‍ണന്‍, കോടതിക്കു വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതി ശിക്ഷിച്ചത്.
Next Story

RELATED STORIES

Share it