thiruvananthapuram local

ജ്വല്ലറിയില്‍ നിന്ന് 16 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍



തിരുവനന്തപുരം: ജ്വല്ലറിയില്‍ നിന്നും 16 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ ജ്വല്ലറി ജീവനക്കാരനായ പത്തനംതിട്ട പേഴുപാറ പുതുവല്‍ പുത്തന്‍വീട്ടില്‍ ജയന്‍ മകന്‍ അരുണ്‍കുമാറി(27)നെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റു ചെയ്തു. ഇയാള്‍ കഴിഞ്ഞ ആറ് മാസമായി ഈ സ്ഥാപനത്തില്‍ ജോലി നോക്കി വരികയായിരുന്നു. സ്റ്റോക്ക് വെരിഫിക്കേഷനില്‍ കുറവ് വന്നതിനെ തുടര്‍ന്നാണ് കടയുടമ മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മോഷണത്തിന് ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് തുമ്പ് ലഭിച്ചത്. അരുണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ വന്‍തുകകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് പോലിസ് മനസ്സിലാക്കി വിശദമായി ചോദ്യം ചെയ്തതിന് ശേഷം വീട് റെയ്ഡ് ചെയ്ത് വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനുകുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് എസ്‌ഐ ഡി ഗിരിലാല്‍, ജയകുമാരന്‍ നായര്‍, സിപിഒ മാരായ ഗോകുല്‍, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it