Flash News

ജോക്കോവിച്ചും വോസ്‌നിയാക്കിയും പ്രീക്വാര്‍ട്ടറില്‍

ജോക്കോവിച്ചും വോസ്‌നിയാക്കിയും പ്രീക്വാര്‍ട്ടറില്‍
X


പാരീസ്: ഫ്രഞ്ച് ഓപണില്‍ മുന്‍ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചും നിലവിലെ ലോക രണ്ടാം നമ്പര്‍ വനിതാ താരം കരോളിന്‍ വോസ്‌നിയാക്കിയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ 20ാം സീഡും നിലവിലെ ലോക 22ാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ ജോക്കോവിച്ച് 13ാം സീഡ് സ്‌പെയിനിന്റെ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗട്ടിനെ നാല് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്‌കോര്‍ 6-4,6-7, 7-6, 6-2.
മല്‍സരത്തില്‍ രണ്ട് ടൈബ്രേക്കുകളും അരങ്ങേറിയതോടെ രണ്ടും മൂന്നും സെറ്റുകളില്‍ ഒപ്പത്തിനൊപ്പമാണ് ഇരു താരവും പോരാടിയത്.  ഈ രണ്ട് സെറ്റും ഒരു മണിക്കൂറിന് മുകളില്‍ സമയമെടുത്തു. മറ്റൊരു പുരുഷ സിംഗിള്‍സില്‍ ലോക മൂന്നാം നമ്പര്‍ താരം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സെറേവും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. നാലാം റൗണ്ടില്‍  ലോക 29ാം നമ്പര്‍ താരം ദാമിര്‍ ദുമുറിനെതിരേ കഠിന പോരാട്ടത്തിനൊടുവില്‍ സെറേവ് കീഴ്‌പ്പെടുത്തുകയായിരുന്നു. 1-2 സെറ്റുകള്‍ക്ക് പിന്നിട്ട ശേഷമാണ് സെറേവ് മല്‍സര ഫലം 3-2ന് തന്റെ വരുതിയിലാക്കിയത്. 6-2,3-6,4-6,7-6,7-5. ജപ്പാന്റെ ലോക 21ാം നമ്പര്‍ താരം കെയ് നിഷിക്കോരിയും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. എന്നാല്‍ നിലവിലെ ലോക അഞ്ചാം നമ്പര്‍ താരം ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിന അട്ടിമറി പിണഞ്ഞു. സ്‌പെയിനിന്റെ ലോക 35ാം നമ്പര്‍ താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയാണ്  നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് ദിമിത്രോവിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6,6-2,6-4.
വനിതാ സിംഗില്‍സില്‍ രണ്ടാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ വോസ്‌നിയാക്കി ലോക 74ാം നമ്പര്‍ താരമായ പൗളീനെ പാര്‍മെന്റിയറിനെയാണ് മുട്ടുകുത്തുച്ചത്. സ്‌കോര്‍ 6-0,6-3. അതേസമയം, നിലവിലെ ലോക നാലാം നമ്പര്‍ താരം ഉക്രെയ്‌ന്റെ എലീന സ്വിറ്റോളിനയ്ക്ക് പരാജയം രുചിച്ചു. റുമാനിയയുടെ ലോക 31ാം നമ്പര്‍ താരം മിഹേല ബുസാര്‍നെസ്‌കുവിനോടാണ് സ്വിറ്റോളിന അടിയറവ് പറഞ്ഞത്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് താരം കീഴടങ്ങുകയായിരുന്നു. സ്‌കോര്‍ 3-6,5-7.
വനിതകളില്‍ ബാര്‍ബറ സ്‌ട്രൈക്കോവയും റഷ്യയുടെ ദരിയ കസത്കീനയും പുട്ടിന്‍സേവയും മാഡിസന്‍ കീസും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. പ്രീക്വാര്‍ട്ടറില്‍ കസത്കീനയാണ് വോസ്‌നിയാക്കിയുടെ എതിരാളി.വനിതാ ഡബിള്‍സില്‍ വില്യംസ് സഹോദരിമാരായ സെറീന വില്യംസും വീനസ് വില്യംസും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. നാലാം റൗണ്ടില്‍ ഇവര്‍ സാറ ഇറാനി- ഫഌപ്‌കെന്‍സ് ജോടിയെ 6-4,6-2 എന്ന സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായ രോഹന്‍ ബൊപ്പണ്ണ സഖ്യം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ മറ്റൊരു പ്രതീക്ഷയായ യുകി ഭാംബ്രി- ദിവിജ് ശരണ്‍ സഖ്യത്തിന് പരാജയം.  ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിനുമായി റാക്കറ്റേന്തിയ ബൊപ്പണ്ണ, ബെഞ്ചമിന്‍ ബോണ്‍സി- ഗ്രിഗോറിയ ജാക്ക് സഖ്യത്തെയാണ് അടിയറവ് പറയിച്ചത്. സ്‌കോര്‍ 6-1,6-2.
Next Story

RELATED STORIES

Share it