ജേക്കബ് തോമസിന് വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചു

തിരുവനന്തപുരം: സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനു വിദേശയാത്രയ്ക്കുള്ള അനുമതിയും സര്‍ക്കാര്‍ നിഷേധിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണവുമായി സഹകരിക്കാത്തതാണ് അനുമതി നിഷേധിക്കാന്‍ കാരണം. അമേരിക്ക, കാനഡ, സ്വിസര്‍ലാന്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രാനുമതി വേണമെന്ന് ആവശ്യപ്പെട്ടു ജേക്കബ് തോമസ് കഴിഞ്ഞമാസം 29നാണു സര്‍ക്കാരിനെ സമീപിച്ചത്. ഈ മാസം 25 മുതല്‍ ഒരു മാസത്തെ വിദേശ സന്ദര്‍ശനത്തിനുള്ള അനുമതിയാണു സര്‍ക്കാരിനോടു തേടിയത്. എന്നാല്‍ വകുപ്പുതല നടപടിയുടെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണവുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥനു വിദേശയാത്രയ്ക്കുള്ള അനുമതി നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണു ചീഫ് സെക്രട്ടറി പോള്‍ ആന്റണി ജേക്കബ് തോമസിന്റെ അപേക്ഷ നിരസിച്ചത്.
സംസ്ഥാന സര്‍ക്കാരുമായി തെറ്റിയ ശേഷം ജേക്കബ് തോമസിനെ വിടാതെ പിന്തുടരുകയാണു പിണറായി സര്‍ക്കാര്‍. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ആദ്യം നിര്‍ബന്ധിത അവധിയെടുപ്പിച്ചു. പിന്നീട് പദവിയില്‍ നിന്നു മാറ്റി. സര്‍ക്കാര്‍ വിമര്‍ശനത്തിന്റെ പേരില്‍ ഒടുവില്‍ സസ്‌പെന്‍ഷനും നല്‍കി. ആദ്യ സസ്‌പെന്‍ഷനില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നു കേന്ദ്രം പറഞ്ഞതിനു പിന്നാലെ കഴിഞ്ഞദിവസം വീണ്ടും സസ്‌പെന്‍ഷന്‍ നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it