ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ്: സര്‍ക്കാര്‍ നിലപാട് മാറ്റണം- ചെന്നിത്തല

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ജീവനക്കാരില്‍ നിന്നു സര്‍ക്കാര്‍ നടത്തുന്ന നിര്‍ബന്ധിത പിരിവിനെതിരേ ഭരണകക്ഷി യൂനിയനുകളില്‍ നിന്നു കൂടി വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തിന്റെ അടിത്തറ തകര്‍ത്ത ഇത്രയും ഭീമമായ പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ ലോകത്തെങ്ങുമുള്ള നല്ല മനുഷ്യര്‍ സ്വമേധയാ മുന്നോട്ടു വരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഭീഷണി പ്രയോഗിച്ച് ഗുണ്ടാ പിരിവ് നടത്തുന്നത് തെറ്റായ സന്ദേശമാണ് ലോകത്തിനു നല്‍കുന്നതെന്ന് ഓര്‍ക്കണം. ഇതു സഹായിക്കാന്‍ മുന്നോട്ടു വരുന്നവരുടെ മനസ്സിനെ മടുപ്പിക്കും. ഒത്തൊരുമിച്ചുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തെ അതു ബാധിക്കും. ജീവനക്കാര്‍ സ്വമേധയാ സംഭാവന നല്‍കാന്‍ തയ്യാറാണ്. അതിന് അനുവദിക്കാതെ അവരെ സ്ഥലംമാറ്റിയും മറ്റും ഭീഷണിപ്പെടുത്തി പണം പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരേയുള്ള ജീവനക്കാരുടെ പൊതുവികാരമാണ് ഭരണകക്ഷി യൂനിയനായ സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് അനില്‍ രാജിന്റെ പ്രതിഷേധത്തിലും ഫേസ്ബുക്ക് പോസ്റ്റിലും കണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it