Flash News

ജിഷവധം: രേഖാചിത്രവുമായി സാമ്യമുള്ള ആള്‍ കസ്റ്റഡിയില്‍

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കിയിലെ കഞ്ഞിക്കുഴിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇയാളെ പോലീസ് ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന പോലിസ് സംഘം ഇന്നലെ കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിനൊപ്പം ഇയാള്‍ ജിഷ കൊല്ലപ്പെട്ട ദിവസം രാത്രി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലായ ഗുണ്ടാനേതാവ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ദിവസങ്ങളായി പോലിസിന്റെ കസ്റ്റഡിയിലാണെന്നും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെന്നും സൂചനയുണ്ട്.

പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസുകളിലും ഇയാള്‍ പ്രതിയാണ്. എന്നാല്‍, കൊലപാതക കേസുമായി ബന്ധപ്പെട്ട് ക്രിമിനല്‍ പശ്ചാത്തലമുള്ള നിരവധിപേരെ ചോദ്യം ചെയ്‌തെന്നും ഇതിന്റെ ഭാഗമായാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നുമാണ് പോലിസ് പറയുന്നത്.

കൊല്ലപ്പെട്ട ദിവസം രാവിലെ ജിഷ കോതമംഗലത്തേക്ക് പോയ ബസ്സിലെ കണ്ടക്ടറെയും അന്വേഷണ സംഘം കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ജിഷയ്‌ക്കൊപ്പം മറ്റാരെങ്കിലും ബസ്സില്‍ ഉണ്ടായിരുന്നോ എന്നതും ഏതു സ്‌റ്റോപ്പിലാണ് ഇറങ്ങിയതെന്നുമാണ് പ്രധാനമായും കണ്ടക്ടറില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. സംഭവം നടന്നതിന്റെ തലേദിവസം ജിഷയുടെ വീടിന് മുന്നിലുള്ള റോഡിലൂടെ സഞ്ചരിച്ച രാഷ്ട്രീയബന്ധമുള്ള ഒരാളെയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേണത്തിലാണ് ഇയാള്‍ ജിഷയുടെ വീടിനടത്തുള്ള റോഡിലൂടെ സഞ്ചരിച്ച വിവരം ലഭിച്ചത്. ജിഷ കൊല ചെയ്യപ്പെട്ട ദിവസം സമീപത്തെ ടവറുകളില്‍ നിന്നും 27 ലക്ഷം ഫോണ്‍കോളുകള്‍ പോയതിന്റെ രേഖകളാണ് പോലിസിന് ലഭിച്ചത്. ഈ ഫോണ്‍രേഖകളും പോലിസ് വിശദമായി പരിശോധിക്കുന്നുണ്ട്. ജിഷയുമായി അടുത്ത് ബന്ധമുള്ള ആരെങ്കിലുമായിരിക്കാം കൊല നടത്തിയതെന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും പോലിസ്. ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങള്‍ പോലിസ് തിരിച്ചറിഞ്ഞു. മുടക്കുഴയില്‍ ജോലിക്കെത്തിയ കെട്ടിട നിര്‍മാണ തൊഴിലാളികളാണ് ഇവരെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൂലി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ഇവരുമായി വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് ജിഷ തന്നെയാണ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
[related]കൊലയാളി ഇതര സംസ്ഥാനക്കാരനാണെന്ന നിഗമനത്തില്‍ തന്നെയാണ് പുതിയ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളിയെ തിരിച്ചറിയാന്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമകളുടെയും തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റുമാരുടെയും സഹായം പോലിസ് തേടി. രണ്ടു ലക്ഷത്തോളം ഇതര സംസ്ഥാനതൊഴിലാളികള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സ്ഥാപന ഉടമകളുടെയും തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റുമാരുടെ യോഗം പോലിസ് ഇന്നലെ വിളിച്ചിരുന്നു.
അന്വേഷണസംഘം വിവിധ ഇടങ്ങളിലായി ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ചെങ്കിലും ആരും വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. ജിഷയുടെ വീട് സ്ഥിതി ചെയ്യുന്ന കുറുപ്പംപടിയിലും പെരുമ്പാവൂര്‍ ടൗണിലുമായി എട്ട് ഇടങ്ങളിലാണ് ബോക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ ഊമക്കത്തായോ കുറിപ്പായോ വിവരങ്ങള്‍ രഹസ്യമായി ബോക്‌സില്‍ നിക്ഷേപിക്കാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it