wayanad local

ജില്ലാ ആശുപത്രിയിലെ മാലിന്യ പ്രശ്‌നം; മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

കല്‍പ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയിലെ മാലിന്യം ആശുപത്രി പരിസരത്ത് അശാസ്ത്രീയമായി തള്ളുന്നതു സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയില്‍ നഗരസഭാ സെക്രട്ടറിയോടും ജില്ലാ മെഡിക്കല്‍ ഓഫിസറോടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് വി മോഹന്‍കുമാറാണ് കേസുകള്‍ പരിഗണിച്ചത്.
പരിയാരം ഗവ. ഹൈസ്‌കൂളിലെ അധ്യാപക ക്ഷാമം വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണെന്ന പരാതിയും കമ്മീഷന്‍ പരിഗണിച്ചു. ഒമ്പത് അധ്യാപക തസ്തികകളുണ്ടെങ്കിലും ഇവിടെ ആറു പേരെ മാത്രമേ നിയമിച്ചിട്ടുള്ളൂ.
ആര്‍എംഎസ്എ പ്രകാരം അധ്യയനം നടത്തുന്ന സ്‌കൂളില്‍ ഒഴിവുള്ള ഇംഗ്ലീഷ്, മലയാളം, കണക്ക് അധ്യാപക തസ്തികകളില്‍ പിടിഎ ആണ് അധ്യാപകരെ നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വിദ്യാര്‍ഥികളില്‍ നിന്നു പിരിവെടുത്താണ് ഈ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത്. ഇക്കാര്യത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോടും ജില്ലാ കലക്ടറോടും കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു.
കാന്‍സര്‍ ബാധമൂലം സംസാരശേഷി വരെ നഷ്ടപ്പെട്ട അവസ്ഥയില്‍ കാരുണ്യ പദ്ധതി പ്രകാരം തുക അനുവദിച്ചതായി അറിയിപ്പ് ലഭിച്ചിട്ടും ഇതുവരെ ധനസഹായം ലഭിച്ചില്ലെന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി മുല്ലപ്പറമ്പില്‍ കാര്‍ത്യായനിയുടെ പരാതിയില്‍ കാരുണ്യ അഡ്മിനിസ്‌ട്രേറ്ററോട് കമ്മീഷനു മുമ്പാകെ നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിച്ചു.
സിനിമാ തിയേറ്റര്‍ തൊഴിലാളികളുടെ കൂലി ഏകീകരിക്കണമെന്ന ആവശ്യവും കമ്മീഷന് മുന്നിലെത്തി. ഇക്കാര്യം പരിഹരിക്കാന്‍ ലേബര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. ഇഎഫ്എല്‍ നിയമപ്രകാരം ഭൂമിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് 27 പരാതികളാണ് കമ്മീഷന് ലഭിച്ചത്. പരാതിയില്‍ റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും കല്‍പ്പറ്റ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസറോടും കമ്മീഷന്‍ നിര്‍ദേശിച്ചു.
കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നില്ലെന്നു കഴിഞ്ഞ സിറ്റിങില്‍ പരാതി നല്‍കിയ കെ ടി ബീരാന് കുടിശ്ശികയടക്കം നല്‍കിയതിനു പുറമെ പെന്‍ഷന്‍ പുനക്രമീകരിച്ചു കൊടുക്കുകയും ചെയ്തതായി കമ്മീഷന്‍ അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി ടൗണിലെ ട്രാഫിക് സിഗ്നല്‍ സംവിധാനം തകരാറിലായതു സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. സിറ്റിങില്‍ പുതിയ മൂന്നു പരാതികള്‍ ലഭിച്ചു. പരിഗണിച്ച 92 പരാതികളില്‍ 12 കേസുകള്‍ തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it