wayanad local

ജില്ലയില്‍ 5,831 ഇതര സംസ്ഥാന തൊഴിലാളികള്‍ പദ്ധതിയുടെ ഭാഗം

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍വകുപ്പ് മുഖേന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി 'ആവാസ്' ലക്ഷ്യത്തിലേക്ക്. ജില്ലയില്‍ 5,831 ഇതര സംസ്ഥാന തൊഴിലാളികള്‍ പദ്ധതിയുടെ ഭാഗമായി. ഇതില്‍ 4,759 പുരുഷന്മാരും 1,071 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്ററും ഉള്‍പ്പെടും. എന്റോള്‍ ചെയ്തവരില്‍ ഏറ്റവും കൂടുതല്‍ കര്‍ണാടക സ്വദേശികളാണ്-1,810.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കണക്ക്: അരുണാചല്‍പ്രദേശ്-4, അസം-223, ബിഹാര്‍-371, ഛത്തീസ്ഗഢ്-40, ഡെല്‍ഹി-4, ഗുജറാത്ത്-3, ഹരിയാന-4, ജമ്മുകശ്മീര്‍-2, ജാര്‍ഖണ്ഡ്-171, മധ്യപ്രദേശ്-60, മഹാരാഷ്ട്ര-13, മണിപ്പൂര്‍-15, മേഘാലയ-19, ഒഡിഷ-422, പശ്ചിമബംഗാള്‍ 1,694, പഞ്ചാബ്-3, രാജസ്ഥാന്‍-42, സിക്കിം-3, തമിഴ്‌നാട്-778, തെലങ്കാന-4, ഉത്തര്‍പ്രദേശ്-126, ഉത്തരാഖണ്ഡ്-16. ആന്ധ്രാപ്രദേശ്, ചണ്ഡിഗഢ്, ഹിമാചല്‍പ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവും പദ്ധതി ഉപയോഗപ്പെടുത്തി.
സംസ്ഥാനത്ത് തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷയും സൗജന്യ ചികില്‍സാ സഹായവും അവരുടെ വിവരശേഖരണവും ലക്ഷ്യമിട്ട് രൂപീകരിച്ച പദ്ധതിയാണ് ആവാസ്. വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന 18നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലാളികളാണ് ഗുണഭോക്താക്കള്‍. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍വകുപ്പ് സൗജന്യമായി ബയോമെട്രിക് കാര്‍ഡ് നല്‍കിവരുന്നു. കിടത്തിച്ചികില്‍സ ആവശ്യമായി വരുന്ന തൊഴിലാളികള്‍ക്ക് 15,000 രൂപയുടെ ചികില്‍സാ സഹായം ലഭിക്കും.
നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് സേവനം ലഭ്യമാവുക. എം പാനല്‍ ചെയ്യുന്ന മുറയ്ക്ക് സ്വകാര്യ ആശുപത്രികളിലേക്കു കൂടി വ്യാപിപ്പിക്കും. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായതിനു ശേഷം ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ലേബര്‍ ഓഫിസുമായി ബന്ധപ്പെട്ടാല്‍ ചെലവായ പണം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടത്തിപ്പ്. ഇന്‍ഷുറന്‍സ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അപകടമരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്നുമായി ജില്ലാ ലേബര്‍ ഓഫിസറെയോ അസിസ്റ്റന്റ് ലേബര്‍ ഓഫിസറെയോ സമീപിച്ചാല്‍ പദ്ധതിയില്‍ എന്റോള്‍ ചെയ്യാം. ജന്മനാട്ടിലെ മേല്‍വിലാസം ഈ രേഖകളില്‍ വ്യക്തമായിരിക്കണം. കേരളത്തിലെ താല്‍ക്കാലിക വിലാസം, ഫോണ്‍ നമ്പര്‍, തൊഴില്‍, ആശ്രിതരുടെ വിവരങ്ങള്‍ എന്നിവ സോഫ്റ്റ്‌വെയറില്‍ ഓണ്‍ലൈനായി ചേര്‍ക്കുകയാണ് ആദ്യ നടപടിക്രമം. ഇതിനു ശേഷം തൊഴിലാളിക്ക് ബയോമെട്രിക് കാര്‍ഡ് നല്‍കും. തൊഴിലുടമകളുടെ പേരോ വ്യക്തിഗത വിവരങ്ങളോ ഇതിലുണ്ടാവില്ല.
ജില്ലയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പദ്ധതിയുടെ ഭാഗമാണ്. അതിനാല്‍ തന്നെ മൊബൈല്‍ യൂനിറ്റ് വഴിയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. കെട്ടിടനിര്‍മാണ മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ സൈറ്റുകളില്‍ നേരിട്ടെത്തി എന്റോള്‍ ചെയ്യും.
Next Story

RELATED STORIES

Share it