thrissur local

ജില്ലയില്‍ വിവിധ മേഖലകളിലായി 73.31 കോടി രൂപയുടെ നാശനഷ്ടം

തൃശൂര്‍: പ്രളയദുരന്തത്തില്‍ ജില്ലയില്‍ വിവിധ മേഖലകളിലായി എകദേശം 73.31 കോടിരൂപയുടെ നാശന്ഷടമെന്ന് ഔദ്യോഗിക കണക്ക്. കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത് (കെട്ടിടം), കെഎസ്ഇബി വകുപ്പുകളുടെ കീഴിലായാണ് പ്രളയക്കെടുതിയില്‍ മാത്രം ജില്ലയുടെ വിവിധഭാഗങ്ങളിലായി കോടികണക്കിന് രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിലെ മറ്റുവകുപ്പുകളുടെ കീഴില്‍ നാശന്ഷടങ്ങളുടെ കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയില്‍ വന്‍ നാശനഷ്ടമാണ് പ്രളയത്തില്‍ സംഭവിച്ചത്. 3969.167 ഹെക്ടറിലായി ആകെ 60.3 കോടിരൂപയുടെ കൃഷിനശിച്ചു. എറ്റവും വലിയ നഷ്ടം ഉണ്ടായത് വാഴകൃഷി മേഖലയിലാണ്. 555.75 ഹെക്ടറില്‍ 35.27 കോടി രൂപയുടെ നാശനഷ്ടമാണ് വാഴ(ബഞ്ചഡ്) കൃഷിക്ക് സംഭവിച്ചിട്ടുള്ളത്. 181. 98 ഹെക്ടര്‍ വാഴ(എന്‍ ബി) നശിച്ചു. ഈ ഇനത്തില്‍ 3.50 കോടിരൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്. ജില്ലയില്‍ ആകെ 1901 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. 8.01 കോടിരൂപയുടെ നാശനഷ്ടമാണുള്ളത്. 517.12 ഹെക്ടറില്‍ 3.31 കോടിരൂപയുടെ പച്ചക്കറി കൃഷിയും നശിച്ചു. ജാതി, തെങ്ങ്, അടയ്ക്ക, റബ്ബര്‍, കുരുമുളക്, മരച്ചീനി, ഇഞ്ചി, വെറ്റില തുടങ്ങിയവയാണ് ജില്ലയില്‍ എറ്റവും വലിയ നാശനഷ്ടം സംഭവിച്ച മറ്റുവിളകളെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. ഇതുവരെയുള്ള കണക്കുകള്‍പ്രകാരം പ്രളയത്തില്‍ 1311 കന്നുകാലികളാണ് ജില്ലയില്‍ ചത്തത്. മൊത്തം 6.45 കോടിരൂപയുടെ നാശനഷ്ടമാണ് മൃഗസ,ംരക്ഷണവകുപ്പ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. 1038 ആടുകളും, 1394 പന്നികളും, കോഴിയും താറാവും ഉള്‍പ്പടെ 353969 പക്ഷികളും ചത്തു. 119 തൊഴുത്തുകളും 35 പൗള്‍ട്രി ഷെഡുകളും പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രളയക്കെടുതിയില്‍ പൊതുമരാമത്ത് വകുപ്പിന് (കെട്ടിട വിഭാഗം) ജില്ലയിലെ 7 സെക്ഷനുകളിലായി 1.03 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വിവിധ ഓഫീസുകളുടെ മേല്‍ക്കൂരയും കെട്ടിടഭാഗങ്ങളും തകര്‍ന്നും മതിലുകള്‍ ഇടിഞ്ഞുവീണുമാണ് പ്രധാനമായും നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. വടക്കാഞ്ചേരി, ചാലക്കുടി, അയ്യന്തോള്‍, ഇരിങ്ങാലക്കുട, കുന്നംകുളം സെക്ഷനുകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പുനര്‍നിര്‍മാണത്തിനുള്ള അടിയന്തിര ഇടപെടലുകള്‍ നടത്തുകയാണെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. കെ.എസ്.ഇ.ബിക്ക് ഇതുവരെയുള്ള കണക്കുകള്‍പ്രകാരം തൃശൂര്‍, ഇരിങ്ങാലക്കുട സര്‍ക്കിളുകളിലായി 5.68 കോടിരൂപയുടെ നാശന്ഷടമാണ് ജില്ലയില്‍ സംഭവിച്ചിരിക്കുന്നത്.ഇരിങ്ങാലക്കുട സര്‍ക്കിളില്‍ 3.64 കോടി രൂപയുടെയും തൃശൂരില്‍ 2.4 കോടിരൂപയുടെയും നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇരിങ്ങാലക്കുട സര്‍ക്കളില്‍ 100 ട്രാന്‍സ്‌ഫോര്‍മറുകളും തൃശൂരില്‍ 86 ട്രാന്‍സ്‌ഫോര്‍മറുകളും തകരാറിലായി. ആകെ 786 ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ ഇരിങ്ങാലക്കുട പരിധിയിലും 577 പോസ്റ്റുകള്‍ തൃശൂര്‍ പരിധിയിലും നശിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സര്‍ക്കിളില്‍ 14645 ഉം തൃശൂര്‍ സര്‍ക്കിളില്‍ 4230 ഉം സിംഗിള്‍ ഫേസ് മീറ്ററുകളും യഥാക്രമം 195 ഉം 480 ഉം ത്രീഫേസ് മീറ്ററുകളും കേടായിട്ടുണ്ട്. പ്രളയത്തില്‍ 240743 വൈദ്യുതി കണക്ഷനുകള്‍ തൃശൂര്‍ സര്‍ക്കിളില്‍ താത്ക്കാലികമായി വിച്ചേദിക്കപ്പെട്ടിരുന്നു. ഇതില്‍ 240608 കണക്ഷനുകള്‍ പുനഃസ്ഥാപിക്കാനായി. ഇരിങ്ങാലക്കുടയില്‍ താലക്കാലികമായി വിച്ചേദിച്ച 187660 കണക്ഷനുകളില്‍ 147288 കണക്ഷനുകളും കെഎസ്ഇബി പുനഃസ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ 372 ഉം തൃശൂരില്‍ ഇനി 133 ഉം കണക്ഷനുകള്‍ മാത്രമേ പുനഃസ്ഥാപിക്കാനുള്ളൂ. ഭാഗികമായി ഇടിഞ്ഞുവീണ തൃശൂര്‍ സര്‍ക്കിളിലെ 32 വീടുകളിലും ഇരിങ്ങാലക്കുട സര്‍ക്കളിലെ 25 വീടുകളിലും കെഎസ്ഇബി സിംഗിള്‍ പോയിന്റ് കണക്ഷന്‍ വയറിംഗ് ചെയ്തുനല്‍കിയെന്നും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it