palakkad local

ജില്ലയില്‍ റെഡ് അലെര്‍ട്ട്: ഉദ്യോഗസ്ഥര്‍ 18 വരെ അവധിയില്‍ പോകരുത്

പാലക്കാട്: കാലവര്‍ഷം ശക്തമായതിനാല്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു.  ഈ സാഹചര്യത്തില്‍ ജൂണ്‍18 വരെ എല്ലാ ജില്ലാതല ഓഫീസര്‍മാരും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആവശ്യമുളള ജീവനക്കാരും, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരും അവധി എടുക്കാതെ അവരവരുടെ അധികാരപരിധിയില്‍ തന്നെയുണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. അവധിയില്‍ പോയവരുടെ അവധി റദ്ദ് ചെയ്ത് തിരികെ ജോലിയില്‍ പ്രവേശിക്കാനുളള നിര്‍ദേശം ജീവനക്കാര്‍ക്ക് നല്‍കണം.  പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യം, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് നിരത്ത്, ഇലക്ട്രിക്കല്‍ വിഭാഗത്തിലുളളവര്‍ അടിയന്തര സാഹചര്യങ്ങളില്‍ സമയോചിത നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ സജ്ജരാകണമെന്നും കലക്ടര്‍ അറിയിച്ചു.ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ ജാഗ്രത പാലിക്കണംപാലക്കാട്: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ പി മേരിക്കുട്ടി പറഞ്ഞു. കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന ഗ്രാമപഞ്ചായത്തുകളുടെ ജില്ലാതല അവലോകന യോഗത്തിലാണ് പഞ്ചായത്ത് ഡയറക്റ്റര്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഏത് സമയത്തും സെക്രട്ടറിമാരെ നേരിട്ട് ബന്ധപ്പെടാനാകണം. ദുരന്തമേഖലകളില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ലൈഫ് മിഷനില്‍ നിര്‍മിക്കുന്ന മുഴുവന്‍ വീടുകളും ജൂണ്‍ 30 നകം പൂര്‍ത്തിയാക്കണമെന്നും ഡയറക്ടര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തുകളിലെ നവകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍, പദ്ധതി നിര്‍വഹണ പുരോഗതി, നികുതി പിരിക്കല്‍, മാലിന്യ നിര്‍മാര്‍ജനം എന്നിവ യോഗത്തില്‍ വിലയിരുത്തി. അഡീഷനല്‍ പഞ്ചായത്ത് ഡയറക്റ്റര്‍ അജിത് കുമാര്‍,  പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്റ്റര്‍ കെ സുധാകരന്‍, ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പങ്കെടുത്തു.മംഗലംഡാം സ്പില്‍വേ ഷട്ടറുകള്‍ തുറന്നുപാലക്കാട്: മംഗലം ഡാം സ്പില്‍വെ ഷട്ടറുകള്‍ തുറന്നതിനാല്‍ സമീപ പ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.തിരുവേഗപ്പുറ നാടന്‍ കലാ ഉദ്യാനം വെള്ളത്തിനടിയില്‍പട്ടാമ്പി: കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ തിരുവേഗപ്പുറ നാടന്‍ കലാഉദ്യാനം വെള്ളത്തിനടിയിലായി. തൂത പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് കലാ ഉദ്യാനത്തില്‍ വെള്ളകയറിയത്.ഇതോടെ  നാശനഷ്ടങ്ങളുണ്ടായി. ഒരു കോടി രൂപ ചിലവില്‍ ഒന്നാംഘട്ട പ്രവര്‍ത്തി പൂര്‍ത്തിയായ ഉദ്യാനമാണ് നശിച്ചത്. മാസങ്ങള്‍ക്ക് മുന്‍പും ഇത്തരത്തില്‍ വെള്ളം കയറുകയുണ്ടായി. ഒന്നാം ഘട്ട പ്രവര്‍ത്തനം കഴിഞ്ഞു ഉല്‍ഘാടനത്തിന് കാത്തിരിക്കുമ്പോഴാ  ണ് അന്ന് ഉദ്യാനത്തില്‍ വെള്ളം കയറിയത്. തിരുവേഗപുറയില്‍ തൂതപുഴയോരത്താണ് നാടന്‍ കലാ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുറെ ദിവസങ്ങളായി പാര്‍ക്കില്‍ വെള്ളം കെട്ടിനില്‍ക്കുകയായിരുന്നു. പാര്‍ക്കില്‍ ഒരുക്കിയ അലങ്കാര സംവിധാനങ്ങളെല്ലാം തകരാറിലായി. നിലവില്‍ ഒരു കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ നടത്തിയത്.കുട്ടികള്‍ക്കുള്ള കളിസ്ഥലം,ഇരിപ്പിടങ്ങള്‍, പാര്‍ക്കും പരിസരപ്രദേശവും പുല്ല് വെച്ചു പിടിപ്പിക്കല്‍,ശൗചാലയ നിര്‍മാണം,ടൈല്‍ വിരിക്കല്‍ തുടങ്ങിയവയാണ് ചെയ്തത്. വെള്ളം കയറിയതോടെ ഇവയെല്ലാം നശിച്ചു.പാര്‍ക്ക് മുഴുവനായും വെള്ളത്തില്‍ മുങ്ങിയതിനാല്‍ ഇനി വീണ്ടും നവീകരണപ്രവര്‍ത്ഥികള്‍ നടത്തിയാല്‍ മാത്രമേ പാര്‍ക്ക് പഴയരൂപത്തില്‍ എത്തിക്കാന്‍ കഴിയുള്ളൂ. പുഴയുടെ നിറപ്പിന് സമാനമായാണ് പാര്‍ക്കും സ്ഥിതി ചെയ്യുന്നത്. പുഴയില്‍ ജലനിരപ്പ് വര്‍ധിച്ചാല്‍ ഇനിയും പാര്‍ക്കില്‍ വെള്ളം കയറും. ്.അശാസ്ത്രീയമായ രീതിയിലാണ് പാര്‍ക്ക് നിര്മിച്ചതെന്ന ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.ഒന്നാം ഘട്ട പണികഴിഞ്ഞു തുറന്നുകൊടുക്കാനാണ് ഉദ്ദേശിച്ചിരുന്നത് എന്നാല്‍ പാര്‍ക്കിലെ വെള്ളം നീങ്ങാതെ യാതൊരുവിധ സംവിധാനവും ചെയ്യാന്‍ കഴിയില്ല.മാത്രമല്ല മണ്ണും ചളിയും നീക്കുകയും പഴയ രൂപത്തിലാക്കുകയും ചെയ്യേണ്ടതിനാല്‍ ജനങ്ങള്‍ക്ക് പാര്‍ക്കിന്റെ ഗുണം കിട്ടാന്‍ ഇനിയും നാലുകളേറെ കാത്തിരിക്കേണ്ടി വരും.കുറേ കാലത്തിനു ശേഷം ജൂണ് മാസം പകുതി ആകുമ്പോഴേക്കും തൂതപുഴ കരകവിഞ്ഞൊഴുകുന്നത് ആദ്യമായാണെന്നാണ് പഴമക്കാരുടെ വിലയിരുത്തല്‍. കരിമ്പുഴ ,വെള്ളിനേഴി, ആറാറ്റുകടവ്, പുലാമന്തോള്‍, തിരുവേഗപുറ, ഭാഗത്തൊക്കെ തൂതപുഴയുടെ ഒഴുക്ക് കാണാന്‍ നിരവധി ജനങ്ങള്‍ എത്തുന്നുണ്ട്. പുഴ നിറഞ്ഞൊഴുകിയപ്പോള്‍ പുഴവക്കത്തും മറ്റുമായി ചെയ്തിരുന്ന കൃഷി നശിച്ചു. ചിലയിടങ്ങളില്‍ പുഴവക്കത്തുള്ള വീടുകളിലെ പറമ്പുകളില്‍ വരെ വെള്ളം കയറി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.കാലവര്‍ഷത്തിന് ശമനമില്ല; കടപ്പാറയില്‍ ഉരുള്‍പൊട്ടിവടക്കഞ്ചേരി: കാലവര്‍ഷത്തിന് ശമനമില്ല, കടപ്പാറയില്‍ ഉരുള്‍പൊട്ടി. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയില്‍ മംഗലംഡാം മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ വ്യാപകമായിരിക്കുകയാണ്. കടപ്പാറയില്‍ രണ്ടിടത്തും, മണ്ണെണ്ണക്കയത്തുമാണ് ഉരുള്‍പൊട്ടിയത്.കടപ്പാറ പോത്തന്‍തോടിന് സമീപവും, മണ്ണെണ്ണ കയത്തും ബുധനാഴ്ചയാണ് ഉരുള്‍പൊട്ടിയത്.വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിക്ക് കടപ്പാറയില്‍ വീണ്ടും വന്‍തോതിലുള്ള ഉരുള്‍പൊട്ടലുണ്ടായി. മൂന്ന് വര്‍ഷം മുമ്പ് ഉരുള്‍പൊട്ടിയ അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോഴും ഉരുള്‍പൊട്ടിയത്.നിരവധി കൃഷി സ്ഥലങ്ങള്‍ വെള്ളത്തില്‍ ഒലിച്ച് പോയി. റബ്ബര്‍, കുരുമുളക് ,കവുങ്ങ്, കശുമാവ്, തുടങ്ങിയവയും ഇരുനൂറോളം വന്‍തേക്ക് മരങ്ങളും ഒലിച്ച് പോയി.വന്‍പാറ കല്ലുകളും ഒലിച്ചിറങ്ങിയിരുന്നു. ജനവാസ മേഖല അല്ലാത്തതിനാല്‍ ആളപായം ഉണ്ടായില്ല. കടപ്പാറ ചാന്ത് മുഹമ്മദ്, പോത്തന്‍തോട് മര്‍ത്താങ്കല്‍ ഷാജി, കല്ല് വെട്ടാംകുഴി ജോസ് കുട്ടി, നരിപ്പാറ ജോസ്, കല്ലംപ്ലാക്കല്‍ ജോസ് എന്നിവരുടെ കൃഷിയാണ് നശിച്ചത്. വനം വകുപ്പ് അധികൃതരും മംഗലംഡാം പോലിസും ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പോത്തന്‍തോടിലും കടപ്പാറ തോടിലും വെള്ളം കയറിയിട്ടുണ്ട്.മഴ തുടരുന്നതിനാല്‍ ഇനിയും ഉരുള്‍പൊട്ടാനുള്ള സാധ്യതയുണ്ട്.അനങ്ങന്‍മലയിലെ മലവെള്ളപ്പാച്ചില്‍ഒറ്റപ്പാലം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ അനങ്ങന്‍മലയില്‍ മലവെള്ളപ്പാച്ചില്‍. ഇന്നലെ രാവിലെ 11 മണിയോടെ വരോട് നാലാംമൈല്‍ കനാല്‍റോഡ് ഭാഗത്ത് മണ്ണിടിച്ചിലും,മലവെള്ളപ്പാച്ചിലും ഉണ്ടായത്.12ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഭാഗത്താണ് കുത്തൊഴുക്ക് ഉണ്ടായത്. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ കുടുംബങ്ങളോട് ഒരു ദിവസത്തേക്ക് സ്ഥലത്ത് നിന്ന് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കി. അനങ്ങന്‍മലയുടെ മുകളില്‍ നിന്ന് ഇന്നലെ രാവിലെ പ്രത്യേകതരത്തിലുള്ള ശബ്ദം കേട്ടിരുന്നു.ഇതിന് പുറമെ പരിസരത്തെ കനാല്‍ നിറഞ്ഞൊഴുകുന്ന അവസ്ഥയിലും കാണപ്പെട്ടു.തുടര്‍ന്ന് നാട്ടുകാര്‍ മലയുടെ മുകളില്‍ കയറി നോക്കിയപ്പോഴാണ് മണ്ണിടിച്ചിലും,വെള്ളം കുത്തിയൊലിച്ചിറങ്ങുന്നതും കണ്ടത്.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ജി രമേശിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി.മല മുകളില്‍ നിരവധി പാറക്കൂട്ടങ്ങള്‍ ഉള്ളതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍ നിര്‍ത്തിയാണ് സ്ഥലത്തു നിന്ന് മാറി താമസിക്കാന്‍ തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയത്. ആവശ്യമുള്ളവര്‍ക്ക് അഭയകേന്ദ്രം ഒരുക്കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചെങ്കിലും ബന്ധുവീടുകളിലേക്ക് മാറാമെന്ന് നാട്ടുകാര്‍ പറഞ്ഞു.മഴ തുടരുകയാണെങ്കില്‍ കൂടുതല്‍ ദിവസത്തേക്ക്  മാറി താമസിക്കുന്ന കാര്യം പരിഗണിക്കും.ഡെപ്യൂട്ടി ഗോപാല്‍,ഒന്ന് വില്ലേജ് ഓഫിസര്‍ പി സതീഷ്,നഗരസഭ അംഗം സബിത എന്നിവരാണ് സ്ഥലത്തെത്തിയത്.
Next Story

RELATED STORIES

Share it