kannur local

ജില്ലയില്‍ മണല്‍ ഖനനം നാളെ മുതല്‍ പുനരാരംഭിക്കും

കണ്ണൂര്‍: ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ മണല്‍ ഖനന നിരോധനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ നാളെ മുതല്‍ മണല്‍ ഖനനം പുനരാരംഭിക്കാമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു.
എന്നാല്‍ ഗ്രീന്‍ ട്രൈബ്യൂണലിലെ കേസില്‍ പരാമര്‍ശിച്ച 12 കടവുകളില്‍ നിരോധനം തുടരും. പാമ്പുരുത്തി ദ്വീപ് നിവാസികള്‍ നല്‍കിയ ഹരജിയിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടുമുതല്‍ വീണ്ടും ജില്ലയില്‍ മണ ല്‍ ഖനനം നിരോധിച്ച് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്. അതേസമയം, വളപട്ടണം പുഴയിലെ പറശ്ശിനിക്കടവ് പാലം മുതല്‍ വളപട്ടണം പാലം വരെയുള്ള 12 കടവുകളില്‍ മണല്‍വാരലിനുള്ള നിരോധനം തുടരും.
നാറാത്ത് പഞ്ചായത്തിലെ കാക്കത്തുരുത്തി, കുമ്മായക്കടവ്, പാപ്പിനിശ്ശേരി പഞ്ചായത്തിലെ പാറക്കല്‍, കല്ലൂരി, മാങ്കടവ്, ചിറക്കല്‍ പഞ്ചായത്തിലെ വള്ളുവന്‍കടവ്, തളിപ്പറമ്പ് നഗരസഭയിലെ ആന്തൂര്‍ വില്ലേജിലെ കമ്പില്‍, തുണ്ടിയില്‍, നണിച്ചേരി, കൊളച്ചേരി പഞ്ചായത്തിലെ കമ്പില്‍ക്കടവ്, കീലത്ത് കടവ്, പന്ന്യങ്കണ്ടി കടവുകളിലാണ് നിരോധനം തുടരുക. ജില്ലയില്‍ മണല്‍ വാരുന്നതിനുള്ള പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ ജനുവരി 29നാണു സ്റ്റേ ചെയ്തത്.
തുടര്‍ന്ന് ജില്ലയിലെ എല്ലാ നദികളിലെയും കടവുകളിലെയും മണല്‍ വാരല്‍ നിര്‍ത്തിവയ്ക്കാനും കടവുകള്‍ അടച്ചുപൂട്ടി സീല്‍ ചെയ്ത് താക്കോല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാനും കലക്ടര്‍ ഉത്തരവിടുകയായിരുന്നു.
നേരത്തേ പരിസ്ഥിതി ആഘാത പഠനം നടത്തുകയോ സാന്റ് റിപോര്‍ട്ട് നല്‍കുകയോ ചെയ്യാതെ മണല്‍ ഖനനം പാടില്ലെന്ന വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് 27 മുതല്‍ ജില്ലയില്‍ മണല്‍ വാരല്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് സാ ന്റ് റിപോര്‍ട്ട് നല്‍കിയതിനാല്‍ ജനുവരി അഞ്ചിനു നിരോധനം നീക്കി. സംസ്ഥാന എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റി(എസ്ഇഐഎഎ)യുടെയും മന്ത്രിസഭാ യോഗ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് മണല്‍വാരല്‍ പുനരാരംഭിച്ചത്.
കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊളച്ചേരി, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലെ കടവുകളില്‍ മണല്‍ ഖനനം പുനരാരംഭിച്ചതിനെതിരേ പാമ്പുരുത്തി നിവാസികള്‍ വീണ്ടും ഹരിത ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് വീണ്ടും സ്റ്റേ അനുവദിച്ചിരുന്നത്.
Next Story

RELATED STORIES

Share it