ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന

ന്യൂഡല്‍ഹി: ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ മലയാളി ജിന്‍സണ്‍ ജോണ്‍സന് അര്‍ജുന അവാര്‍ഡ്. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന അവാര്‍ഡ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും. 27കാരനായ ജിന്‍സണ്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയുമാണ് നേടിയത്. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഭാരോദ്വഹന താരം മീരാഭായ് ചാനു എന്നിവരെ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിനു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശ അംഗീകരിച്ചാല്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ക്കും മഹേന്ദ്രസിങ് ധോണിക്കും ശേഷം ഖേല്‍രത്‌ന നേടുന്ന ക്രിക്കറ്റ്താരമാകും കോഹ്‌ലി. ദ്രോണാചാര്യ പുരസ്‌കാരത്തിനായുള്ള പട്ടികയില്‍ മീരാഭായ് ചാനുവിന്റെ പരിശീലകന്‍ വിജയ് ശര്‍മ, ടേബിള്‍ ടെന്നിസ് പരിശീലകന്‍ ശ്രീനിവാസ റാവു, ബോക്‌സിങ് പരിശീലകന്‍ സി എ കുട്ടപ്പ എന്നിവര്‍ ഇടംപിടിച്ചു.
കായിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനുള്ള ശുപാര്‍ശ പട്ടികയില്‍ മലയാളി മുന്‍താരം ബോബി അലോഷ്യസ്, ഭാരത് ഛേത്രി (ഹോക്കി), സത്യദേവ് പ്രസാദ് (അമ്പെയ്ത്ത്), ദാദു ചൗഗുളെ (ഗുസ്തി) എന്നിവരും ഇടംപിടിച്ചു.
റിട്ടയേഡ് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ശുപാര്‍ശ പട്ടിക തയ്യാറാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങില്‍ സ്വര്‍ണം നേടിയ സമരേശ് ജങ്, ബാഡ്മിന്റണ്‍ താരം അശ്വിനി പൊന്നപ്പ, മുന്‍ ബോക്‌സിങ് പരിശീലകന്‍ ജി എസ് സന്ധു, ഹോക്കി പരിശീലകന്‍ എ കെ ബന്‍സാല്‍, അമ്പെയ്ത്ത് പരിശീലകന്‍ സഞ്ജീവ് തുടങ്ങിയവരാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍. ശുപാര്‍ശ കായിക യുവജനക്ഷേമ മന്ത്രാലയമാണ് അംഗീകരിക്കേണ്ടത്.

Next Story

RELATED STORIES

Share it