ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം; സുപ്രിംകോടതിയുടെ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ഹരജി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ചു പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യം നിരാകരിച്ച സുപ്രിംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കി. ഏപ്രില്‍ 19ലെ സുപ്രിംകോടതി വിധി പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് അസോസിയേഷന്‍ ഹരജി നല്‍കിയത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്രാന്വേഷണം വേണമെന്നാണു ഹരജിയിലെ ആവശ്യം. ഇതു സംബന്ധിച്ച സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കണം. ജസ്റ്റിസ് ലോയ കേസില്‍ സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാറാതിരുന്നാല്‍ ഭാവിയില്‍ സുപ്രിംകോടതിയുടെ പ്രതിച്ഛായക്കു തന്നെ മങ്ങലേല്‍ക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണവും ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയ്ക്കാനുള്ള ശ്രമങ്ങളും ഈ കേസിന്റെ വാദത്തിനിടെ വെളിപ്പെട്ടുവെന്നുമുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്നാണു ഹരജിയിലെ ആവശ്യം.
ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് സ്വതന്ത്രാന്വേഷണം നടന്ന് അദ്ദേഹത്തിന്റേതു സ്വാഭാവിക മരണമാണെന്നു കണ്ടെത്തിയാല്‍ ഈ വിഷയം സംബന്ധിച്ചുള്ള എല്ലാ ദുരൂഹതകളും അതോടെ അവസാനിക്കും. അതോടൊപ്പം തന്നെ വെല്ലുവിളികളുടെ കാലത്തു ജനങ്ങള്‍ ജുഡീഷ്യറിക്കൊപ്പം നില്‍ക്കുമെന്ന ശക്തമായ സന്ദേശവും അതു രാജ്യത്തിനു നല്‍കും. മറിച്ച്, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വഭാവികത ഉണ്ടെന്നാണു കണ്ടെത്തുന്നതെങ്കില്‍ അതു കോടതിയുടെ സ്വാതന്ത്ര്യത്തിനും നിക്ഷ്പക്ഷതയ്ക്കും തിളക്കം കൂട്ടുമെന്നും ഹരജിയില്‍ പറയുന്നു. എന്നാല്‍, വിഷയത്തെ വിവാദമാക്കാനോ, സുപ്രിംകോടതിയുടെ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യാനോ വിശ്വാസ്യത ചോദ്യംചെയ്യാനോ അല്ല പുതിയ പരാതി എന്നും  വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it