ജലനിരപ്പ് ഉയരുമ്പോഴും ജലവിഭവ വകുപ്പിനു നിസ്സംഗത

തൊടുപുഴ: മുല്ലപ്പെരിയാറിലും ഇടുക്കിയിലുമൊക്കെ ജലനിരപ്പ് ഉയര്‍ന്ന് ആശങ്ക പരത്തുന്ന വേളയിലും ജലവിഭവ വകുപ്പിന്റെ നിസ്സംഗത വിമര്‍ശിക്കപ്പെടുന്നു. ഇതുവരെയും ഒരിടത്തും വകുപ്പിന്റെയോ മന്ത്രിയുടെയോ പൂര്‍ണതോതിലുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലും മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഈ നിസ്സംഗത ശ്രദ്ധിക്കപ്പെട്ടു.
എല്ലാം മുഖ്യമന്ത്രി പറയട്ടെ, തീരുമാനിക്കട്ടെ എന്ന നിലപാടായിരുന്നു ജലവിഭവമന്ത്രി മാത്യു ടി തോമസ് സ്വീകരിച്ചതെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. ക്രിയാത്മകമായ യാതൊരു നിര്‍ദേശവും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല. എന്നാല്‍, മുന്‍കാലങ്ങളില്‍ അതായിരുന്നില്ല സ്ഥിതിയെന്നും ഉന്നതോദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
അന്തര്‍സംസ്ഥാന നദികളും അനുബന്ധ സംഗതികളും മുഖ്യമന്ത്രിക്കു കീഴിലാണ്. എന്നിരുന്നാലും പ്രധാന വിഷയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ച് മുഴുവന്‍ കൈകാര്യം ചെയ്തിരുന്നത് ജലവിഭവ മന്ത്രിമാരായിരുന്നുവെന്ന് ഉന്നതോദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 1957 മുതലുള്ള കീഴ്‌വഴക്കം അങ്ങനെയാണ്. ഇഎംഎസ് മന്ത്രിസഭയില്‍ വി ആര്‍ കൃഷ്ണയ്യരായിരുന്നു ഈ ചുമതല വഹിച്ചിരുന്നത്. പിന്നീടിങ്ങോട്ട് ടി എം ജേക്കബും ആര്‍ ബാലകൃഷ്ണപിള്ളയും എന്‍ കെ പ്രേമചന്ദ്രനും പി ജെ ജോസഫും ജലവിഭവ മന്ത്രിമാരായിരിക്കെത്തന്നെ മുഖ്യമന്ത്രിക്കു കീഴിലുള്ള അന്തര്‍സംസ്ഥാന നദീജലവും ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്തിരുന്നു.
ഒരുവേളയില്‍ ജലവിഭവ മന്ത്രി പി ജെ ജോസഫ് മുല്ലപ്പെരിയാറിന്റെ പേരില്‍ വികാരപരമായി നടത്തിയ പ്രസ്താവന വന്‍ വിവാദവുമായിരുന്നു. എന്നിട്ടും വകുപ്പില്‍ ഇടപെടാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. എന്നാല്‍, ഇവിടെ സ്ഥിതി മറിച്ചാണ്. ഇടുക്കിയടക്കം ജലസംഭരണികളിലെല്ലാം വെള്ളം വലിയ പ്രശ്‌നമായിട്ടും ജലവിഭവ വകുപ്പിന്റെ ഇടപെടല്‍ ഒരിടത്തും പ്രകടമാവുന്നില്ല.
Next Story

RELATED STORIES

Share it