ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു

മംഗളൂരു: മൂന്നു ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ പട്ടാപകല്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി. ഗുണ്ടാപോരുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായിരുന്ന മംഗളൂരൂ ജെപ്പു കുണ്ടാപ്പാടിയിലെ ഇല്യാസ് (38) ആണ് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ ആറോടെ കട്ടിപ്പാടിയിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം. വീട്ടിലെത്തിയ രണ്ടംഗ സംഘം വാതിലില്‍ മുട്ടിയതിനെ തുടര്‍ന്നു ഭാര്യാമാതാവ് വാതില്‍ തുറന്നപ്പോള്‍ അകത്തുകടന്ന്് ഉറങ്ങിക്കിടക്കുകയായിരുന്ന ഇല്യാസിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
കാട്ടിപ്പള്ളയില്‍ ദീപക് റാവു കൊലക്കേസിലെ പ്രതി പിങ്കി നവാസിന്റെ കൂട്ടാളിയാണ് ഇല്യാസ്. പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. നേരത്തേ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഇല്യാസ്  മൂന്നു കൊലക്കേസടക്കം 18ഓളം കേസിലെ പ്രതിയാണെന്നു പോലിസ് അറിയിച്ചു. പറങ്കിപ്പേട്ടയില്‍ നടന്ന മൂന്നു കൊലക്കേസുകളിലും ഇയാള്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. അധോലോക സംഘമായ ടാര്‍ഗറ്റ് ഗ്രൂപ്പ് തലവനാണ് ഇല്യാസെന്നും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it