ജനപ്രതിനിധികള്‍ സ്‌കൂളുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: വികസനഫണ്ടുകള്‍ ഉപയോഗിച്ച് എംപിമാരും എംഎല്‍എമാരും സ്‌കൂളുകളില്‍ നിലവാരമുള്ള ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ തയ്യാറാവണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ദേശീയ ബാലാവകാശ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നിയമാനുസൃതം 25 പെണ്‍കുട്ടികള്‍ക്കും 14 ആണ്‍കുട്ടികള്‍ക്കും വീതം സ്‌കൂളുകളില്‍ പ്രത്യേകം ശൗചാലയങ്ങള്‍ ഉണ്ടാവേണ്ടതാണ്. പക്ഷേ, പല സ്‌കൂളുകളിലും ഈ സൗകര്യങ്ങളില്ല. സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചാല്‍ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവും. ചൈല്‍ഡ് സേഫ്റ്റി പ്രോട്ടോകോള്‍ സ്‌കൂളുകളിലുണ്ടാവണം. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ബാലാവകാശ പ്രവര്‍ത്തനങ്ങളില്‍ കേരളം ഒന്നാമതാണെന്നത് അഭിമാനാര്‍ഹമാണ്. സ്‌കൂളുകള്‍ ബാല സൗഹൃദമാകണം. സമൂഹത്തില്‍ നിരന്തരം ബാലാവകാശ ലംഘനങ്ങളും ലൈംഗിക ചൂഷണങ്ങളും നടക്കുന്നുണ്ടെങ്കിലും പലരും ഇത് പുറത്തു പറയുന്നില്ല. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും നല്‍കിയാല്‍ മാത്രമേ അവരുടെ വ്യക്തിത്വ വികാസം പരിപൂര്‍ണമാവൂയെന്നും ഗവര്‍ണര്‍ പറഞ്ഞു. ബാലാവകാശ സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ന്യൂസ് ലെറ്ററിന്റെ പ്രകാശനവും ബാലാവകാശ കമ്മിഷന്റെ നവീകരിച്ച വെബ്‌സൈറ്റിന്റെയും പരാതി ഓണ്‍ലൈനായി നല്‍കുന്ന സംവിധാനത്തിന്റെയും ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it