Flash News

ജനനേന്ദ്രിയം ഛേദിച്ച കേസ് : പെണ്‍കുട്ടിയുടെ കാമുകന്‍ കസ്റ്റഡിയില്‍



തിരുവനന്തപുരം: ലൈംഗിക പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്. കൊട്ടാരക്കരയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അയ്യപ്പദാസിനെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 20ന് പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു,  സ്വാമിയുടെ ജനനേന്ദ്രിയം ഛേദിക്കാന്‍ പ്രേരിപ്പിച്ചു, തന്റെ കുടുംബത്തില്‍ നിന്നും സ്വാമിയില്‍ നിന്നുമായി 14 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്നിവ പരാതിയില്‍ ഉന്നയിച്ചിരുന്നു. അതേസമയം, നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങ്ങിനും വിധേയമാക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ പെണ്‍കുട്ടി അടുത്തമാസം മൂന്നിന് കോടതിയില്‍ ഹാജരാവണം. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഹാജരാവാത്ത സാഹചര്യത്തിലാണ് മൂന്നിന് ഹാജരാവാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടത്. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയില്‍ പെണ്‍കുട്ടി അടിക്കടി മാറ്റംവരുത്തിയതിനെതിരേ പോലിസ് സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. പെണ്‍കുട്ടിയെ സംഘപരിവാരം അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അതിനാലാണ് പെണ്‍കുട്ടി മൊഴിമാറ്റുന്നതെന്നും ആരോപിച്ച് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി അയ്യപ്പദാസ് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം യുവതി വീട്ടിലുണ്ടെന്ന് പോലിസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.
Next Story

RELATED STORIES

Share it