Flash News

ജനതാദള്‍-എസില്‍ വിഭാഗീയത രൂക്ഷം



തിരുവനന്തപുരം: ജനതാദള്‍-എസില്‍ വിഭാഗീയത രൂക്ഷം. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത കെ കൃഷ്ണന്‍കുട്ടിയെ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്നു നീക്കണമെന്നു പാര്‍ട്ടിയിലെ ഒരുവിഭാഗം ദേശീയ സെക്രട്ടറി ജനറല്‍ ദാനിഷ് അലിയോട് ആവശ്യപ്പെട്ടു. ഈ ആഴ്ചതന്നെ പ്രശ്‌നപരിഹാരം കണ്ടില്ലെങ്കില്‍ കടുത്ത തീരുമാനവുമായി ദേശീയ നേതൃത്വം ഇടപെടുമെന്നു ദാനിഷ് അലി സംസ്ഥാന ഘടകത്തിനു മുന്നറിയിപ്പ് നല്‍കി. കൃഷ്ണന്‍കുട്ടിയും സി കെ നാണുവും ഒരുപക്ഷത്തും മാത്യു ടി തോമസും നീലലോഹിതദാസും മറുപക്ഷത്തും നിന്നു പോരടിക്കുന്നതിനിടെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. കൃഷ്ണന്‍കുട്ടിയെ അനുകൂലിക്കുന്ന ഏതാനും നേതാക്കളെ നേരത്തേ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിനു പുറത്താക്കിയിരുന്നു. ഇവരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തിലാണ് കൃഷ്ണന്‍കുട്ടി. ദേശീയ നേതൃത്വത്തിന്റെ നടപടി മറികടന്ന് അത്തരമൊരു തീരുമാനമെടുത്താല്‍ കൃഷ്ണന്‍കുട്ടിയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കണമെന്നാണ് മാത്യു ടി തോമസ് വിഭാഗത്തിന്റെ ആവശ്യം.മാത്യു ടി തോമസ് മന്ത്രിയായതിനെ തുടര്‍ന്നു സംസ്ഥാന പ്രസിഡന്റായി നീലലോഹിതദാസിനു ചുമതല നല്‍കിയിരുന്നു. മന്ത്രിയും സംസ്ഥാന പ്രസിഡന്റും ഒരുവിഭാഗത്തില്‍ നിന്നായപ്പോള്‍ കൃഷ്ണന്‍കുട്ടിപക്ഷം ദേശീയ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. മന്ത്രിയാവാനായിരുന്നു കൃഷ്ണന്‍കുട്ടിക്ക് താല്‍പര്യം. എന്നാല്‍, 2016 നവംബറില്‍ സമവായത്തിലൂടെ കൃഷ്ണന്‍കുട്ടിയെ സംസ്ഥാന പ്രസിഡന്റായി തീരുമാനിച്ചു. ഇതിനിടെ, പാര്‍ട്ടിയില്‍ ചേരിപ്പോരും ശക്തമായി. പാര്‍ട്ടി നേതൃയോഗത്തില്‍ മന്ത്രിയെ പരസ്യമായി തള്ളിപ്പറയുകയും അതു മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്ത സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ എസ് ചന്ദ്രകുമാറിനെ കഴിഞ്ഞദിവസം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ ദേശീയ സമിതി അംഗം കൂടിയാണ് ചന്ദ്രകുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവളത്ത് ജമീലാ പ്രകാശത്തെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തേ ഇദ്ദേഹത്തെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കിയിരുന്നു. തുടര്‍ന്ന്, കൃഷ്ണന്‍കുട്ടി പക്ഷത്തുനിന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാത്യു ടി തോമസ് വിഭാഗം പിടിച്ചെടുക്കുകയും ചെയ്തു. ജനതാദളിന് അനുവദിക്കപ്പെട്ട പല പദവികളും നേതാക്കളുടെ വിഭാഗീയതമൂലം നഷ്ടമാവുന്ന സ്ഥിതിയാണ്. പിഎസ്‌സി മെംബര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ദേശീയ നേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്.നീലലോഹിതദാസന്‍ പ്രസിഡന്റായിരിക്കെ തീരുമാനിച്ചയാളിന്റെ പേരുവെട്ടി മറ്റൊരാളെ പിഎസ്‌സി അംഗമാക്കാനുള്ള കൃഷ്ണന്‍കുട്ടിയുടെ നീക്കം പൊളിക്കാന്‍ കേന്ദ്രഇടപെടല്‍ വേണ്ടിവന്നു. പാര്‍ട്ടിയിലെ വിഭാഗീയത കാരണം ജനതാദളിന് എല്‍ഡിഎഫ് അനുവദിച്ച ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പോലും ഇതുവരെ നികത്തിയിട്ടില്ല. മന്ത്രിയെന്ന നിലയില്‍ മാത്യു ടി തോമസ് മുന്നോട്ടുവയ്ക്കുന്ന പേരുകള്‍ കൃഷ്ണന്‍കുട്ടി അംഗീകരിക്കില്ല. അനുവദിക്കപ്പെട്ട സ്ഥാനങ്ങള്‍ പോലും നേതാക്കള്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചു മുന്നോട്ടുപോവാന്‍ കൃഷ്ണന്‍കുട്ടി വിഭാഗം തീരുമാനിച്ചാല്‍ ജനതാദളിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവും.
Next Story

RELATED STORIES

Share it