kannur local

ജനകീയ സമരത്തിനു മുന്നില്‍ നാവിക അക്കാദമി മുട്ടുമടക്കി



പയ്യന്നൂര്‍: വീട്ടമ്മമാരും കുട്ടികളും യുവാക്കളുമടങ്ങുന്ന നാട്ടുകാരുടെ ഇച്ഛാശക്തിക്കും പ്രതിഷേധത്തിനു മുന്നില്‍ ഒടുവില്‍ നാവിക അക്കാദമി അധികൃതര്‍ മുട്ടുമടക്കി. രാമന്തളിയിലെ കിണറുകള്‍ മലിനപ്പെടുത്തുന്ന നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനാരോഗ്യ സംരക്ഷണ സമിതി അക്കാദമി കവാടത്തിനു മുന്നില്‍ കഴിഞ്ഞ 85 ദിവസമായി നടത്തിവന്ന മാലിന്യവിരുദ്ധ പ്രക്ഷോഭം അവസാനിപ്പിച്ചു. സമരസമിതി ഭാരവാഹികളുമായി നാവിക അക്കാദമി അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. സമരക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അക്കാദമി അധികൃതര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരപ്പന്തലില്‍ നിരാഹാരം നടത്തിവന്ന കെ പി പരമേശ്വരിക്ക് കെ പി സി നാരായണ പൊതുവാള്‍ നാരങ്ങനീര് നല്‍കി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ബിജെപി നേതാക്കളായ കെ രഞ്ജിത്ത്, സത്യപ്രകാശ് സംബന്ധിച്ചു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇന്നലെ രാവിലെ വീണ്ടും ജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികളുമായി നാവിക അക്കാദമി കമാന്‍ഡന്റ് എസ് വി ബൊകാറെ ചര്‍ച്ച നടത്തിയത്. മലിനജല വികേന്ദ്രീകരണ പ്ലാന്റ് അടക്കമുള്ള നിര്‍ദേശങ്ങള്‍ അധികൃതര്‍ അംഗീകരിച്ചു. നിലവിലെ പ്ലാന്റില്‍ എത്തുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്ന ഡീ-സെന്‍ട്രലൈസേഷന്‍ പ്രവൃത്തി ആറുമുതല്‍ 8 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. വികേന്ദ്രീകരണ സംസ്‌കരണ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ നിലവിലെ പ്ലാന്റിന്റെ പൈപ്പ്‌ലൈനില്‍ ലീക്കേജ് തടയാന്‍ നവീകരണ പ്രവൃത്തികള്‍ നടത്തും. മലിന ജലം ഉണ്ടാക്കാനിടയാക്കുന്ന വസ്ത്രമലക്ക്, കപ്പല്‍ മാലിന്യം എന്നിവയെല്ലാം വികേന്ദ്രീകരിച്ച് പ്രശ്‌ന പരിഹാരമുണ്ടാക്കും. അക്കാദമിയുടെ രണ്ടാംഘട്ട വികസന പ്രവൃത്തിയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍നിന്നു മാറി കടലിനോടു ചേര്‍ന്ന് സ്ഥാപിക്കാനും തീരുമാനമായി. ചര്‍ച്ചയില്‍ സമരസമതി നേതാക്കളായ ആര്‍ കുഞ്ഞികൃഷ്ണന്‍, പി കെ നാരായണന്‍, കൊടക്കല്‍ ചന്ദന്‍, പി കെ ബാലന്‍, ഡി കെ മനോജ് എന്നിവരും ബിജെപി നേതാക്കളായ കെ രഞ്ജിത്ത്, പി സത്യപ്രകാശ്, ഗംഗാധരന്‍ കാളീശ്വരം എന്നിവരും പങ്കെടുത്തു. അതിനിടെ, ചൊവ്വാഴ്ച വൈകീട്ട് സമരപ്പന്തലിലെത്തി സമരക്കാരുമായി നാവിക അക്കാദമി അധികൃതര്‍ നടത്തിയ ചര്‍ച്ചയുടെ തീരുമാനത്തില്‍നിന്നു അധികൃതര്‍ പിന്നാക്കം പോയത് പ്രതിഷേധത്തിന് കാരണമായി. ഇതില്‍ പ്രതിഷേധിച്ച് ജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അക്കാദമി ഗേറ്റിലേക്കു പ്രകടനം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗേറ്റ് ഉപരോധിച്ചു. സമരം അവസാനിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ രാമന്തളി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി.
Next Story

RELATED STORIES

Share it