ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം; രണ്ടു പോലിസുകാരും ദൂരദര്‍ശന്‍ കാമറാമാനും കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തെവാദ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ രണ്ടു പോലിസുകാരും ദൂരദര്‍ശന്‍ കാമറാമാനും കൊല്ലപ്പെട്ടു. നിലവയ ഗ്രാമത്തിനടുത്ത് വനമേഖലയില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
സമേലി ക്യാംപില്‍ നിന്നു നിലവയയിലേക്കു മോട്ടോര്‍ സൈക്കിളുകളില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘത്തെ മാവോവാദികള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ഡിഐജി സുന്ദര്‍രാജ് അറിയിച്ചു. ഇതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ പോവുകയായിരുന്ന മൂന്നംഗ ദൂരദര്‍ശന്‍ സംഘം വെടിവയ്പില്‍ അകപ്പെടുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ രുദ്രപ്രതാപ്‌സിങ്, അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ മംഗളു, ദൂരദര്‍ശന്‍ ന്യൂസ് കാമറാമാന്‍ അച്ചുതാനന്ദ സാഹു എന്നിവരാണ് മരിച്ചത്.
തിരഞ്ഞെടുപ്പ് റിപോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയതായിരുന്നു സാഹു. കോണ്‍സ്റ്റബിള്‍ വിഷ്ണുനേതം, അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍ രാകേഷ് കൗശല്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ദന്തെവാദ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തമാസം ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോവാദികള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
കൊല്ലപ്പെട്ട ദൂരദര്‍ശന്‍ കാമറാമാന്‍ അച്ചുതാനന്ദ സാഹുവിന്റെ ബന്ധുക്കള്‍ക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് 15 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it