ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്യുന്നതായി പരാതി

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു പിടിക്കാന്‍ വിദേശ ഫണ്ട് എത്തിച്ച് വിതരണം ചെയ്യുന്നതായി പരാതി. സിംഗപ്പൂര്‍ ചേംബര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബിജെപിയുടെ എക്‌സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ-കണ്‍വീനറുമായ ക്യാപ്റ്റന്‍ കെ എ പിള്ളയുടെ നേതൃത്വത്തിലാണ് വന്‍ തുക കൊണ്ടുവന്ന് മണ്ഡലത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വീടുകളില്‍  വിതരണം നടത്തുന്നത്.
ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് 2000 രൂപ മുതല്‍ 5000 രൂപ വരെയാണ് അഡ്വാന്‍സായി ഒരു വീട്ടില്‍ നല്‍കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ തുക നല്‍കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലെ 49ാം ബൂത്ത് ഉള്‍പ്പെടുന്ന അങ്ങാടിക്കല്‍ മലയിലെ വീടുകളിലാണ് പണം വിതരണം ചെയ്തത്. മൂന്നു കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് പണം നല്‍കിയത്. വീട്ടമ്മമാര്‍ക്ക് പണം നല്‍കുന്നതിനൊപ്പം വീട്ടിലുള്ള കുട്ടികള്‍ക്ക് 50 രൂപ മുതല്‍ 200 രൂപ വരെ അവധിക്കാലം ആഘോഷിക്കാനും നല്‍കുന്നുണ്ട്.
അതേസമയം, നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പദ്ധതിയില്‍ മക്കള്‍ക്ക് ജോലി ഉറപ്പാക്കാമെന്ന് രക്ഷിതാക്കളോട് വാഗ്ദാനം ചെയ്യുന്നുണ്ട്.  പണം വിതരണം ചെയ്ത വീടുകളില്‍ ക്യാപ്റ്റന്‍ കെ എ പിള്ളയുടെ സിംഗപ്പൂര്‍ ബന്ധവും ബിജെപി ബന്ധവും കാണിക്കുന്ന രണ്ടു വിസിറ്റിങ് കാര്‍ഡുകളും നല്‍കിയിട്ടുണ്ട്.
അതേസമയം, പണം നല്‍കി വോട്ട് തട്ടാനുള്ള ശ്രമത്തിനെതിരേ സിപിഎം ചെങ്ങന്നൂര്‍ നിയോജകമണ്ഡലം സെക്രട്ടറി എം എച്ച് റഷീദ് പോലിസില്‍ പരാതി നല്‍കി.  കെ എ പിള്ള ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ താമസക്കാ രനോ വോട്ടറോ അല്ല പിള്ള. മണ്ഡലത്തിനു പുറത്തുള്ള വ്യക്തി പണപ്പെട്ടിയുമെടുത്ത് വീടു കയറി വോട്ടിനു പണം അഡ്വാന്‍സ് കൊടുക്കുന്നത് തിരഞ്ഞെടുപ്പു ചട്ടലംഘനമാണ്. വിദേശ ബന്ധമുള്ളവര്‍ ബിജെപിക്ക് വോട്ടു പിടിക്കാന്‍ പണം വിതരണം ചെയ്തതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it